ചൈനീസ് ബഹിരാകാശ ഗവേഷണത്തിൽ രസകരമായ ഒരു സംഭവവികാസം നടന്നിരിക്കുന്നു. അടുത്തിടെ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് പോയ നാല് എലികളിൽ ഒന്ന് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) ശനിയാഴ്ച ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചു.
ഒക്ടോബർ 31 ന് ഷെൻഷോ-21 ബഹിരാകാശ പേടകം രണ്ട് ആൺ എലികളെയും രണ്ട് പെൺ എലികളെയും ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരുന്നു . അവയെ അവിടെ പ്രത്യേകം സജ്ജീകരിച്ച ഒരു സ്ഥലത്ത് സ്ഥാപിക്കുകയും നവംബർ 14 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഭൂമിയിലെത്തിയ ശേഷം, പെൺ എലികളിൽ ഒന്ന് ഗർഭിണിയായി, ഈ മാസം 10 ന് ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്യുകയായിരുന്നു . ആറ് കുഞ്ഞുങ്ങൾ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട്. അമ്മ എലി കുഞ്ഞുങ്ങളെ മുലയൂട്ടുന്നു, അവ സജീവമാണെന്ന് ഗവേഷകർ പറഞ്ഞു.
“ഹ്രസ്വകാല ബഹിരാകാശ യാത്ര എലികളുടെ പ്രത്യുത്പാദന ശേഷിയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഈ പരീക്ഷണം തെളിയിക്കുന്നു. ബഹിരാകാശ പരിസ്ഥിതി സസ്തനികളുടെ ആദ്യകാല വികസന ഘട്ടങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുന്നതിന് ഈ പരീക്ഷണം വിലമതിക്കാനാവാത്ത സാമ്പിളുകൾ നൽകുന്നു,” സിഎഎസ് ഗവേഷകനായ വാങ് ഹോങ്‌മെയ് പറഞ്ഞു.
ബഹിരാകാശവുമായി ബന്ധപ്പെട്ട് സസ്തനികളിൽ ചൈന ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നത് ഇതാദ്യമായാണ്. മനുഷ്യരുമായുള്ള ജനിതക സാമ്യം, ചെറിയ വലിപ്പം, ദ്രുതഗതിയിലുള്ള പ്രത്യുത്പാദന ചക്രം എന്നിവ കണക്കിലെടുത്താണ് എലികളെ ഈ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഭൂമിയിലെ അതേ പകലും രാത്രിയും പിന്തുടരാൻ എലികൾക്കായി ബഹിരാകാശ നിലയം സജ്ജീകരിച്ചിരുന്നു. വെളിച്ചം, പ്രത്യേക ഭക്ഷണം, മാലിന്യ നിർമാർജനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സീറോ-ഗുരുത്വാകർഷണ പരിസ്ഥിതി ജീവജാലങ്ങളുടെ സ്വഭാവത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സീബ്രാഫിഷ്, ഫ്രൂട്ട് ഈച്ചകൾ തുടങ്ങിയ ജീവികളിൽ ചൈന മുമ്പ് ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.



