നക്ഷത്രനിബിഡമായ ആകാശത്തേക്ക് നോക്കുമ്പോൾ നാം കാണുന്ന തിളക്കം വെറുമൊരു കാഴ്ചയല്ല. രാത്രിയുടെ നിശബ്ദതയിൽ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന ആ നിഗൂഢ വസ്തുക്കൾ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) ഇപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം പാഞ്ഞെത്തുന്ന, അദൃശ്യവും എന്നാൽ അപകടകരവുമായ കോസ്മിക് പൊടിപടലങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്.
2024 ജനുവരിയിൽ വിക്ഷേപിച്ച പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെൻ്റ് മൊഡ്യൂളിൻന്റെ (പോയം) ഭാഗമായ ‘ഡെക്സ്’ (ഡസ്റ്റ് എക്സിപെരിമെൻ്റ് – DEX) എന്ന ഉപകരണമാണ് ഈ കണ്ടെത്തലിന് പിന്നിൽ. സൂക്ഷ്മ പൊടിപടലങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഐഎസ്ആർഒയുടെ കണ്ടെത്തലുകൾ പ്രകാരം, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങൾക്കിടയിലുള്ള സ്ഥലത്തുനിന്നും, ധൂമകേതുക്കളിൽ നിന്നും, ഛിന്നഗ്രഹങ്ങളിൽ നിന്നുമാണ് ഈ സൂക്ഷ്മമായ പൊടിപടലങ്ങൾ ഉത്ഭവിക്കുന്നത്.
ഈ പൊടിപടലങ്ങളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന കണക്കുകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ ആയിരം സെക്കൻഡിലും ഇത്തരം സൂക്ഷ്മകണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ വെച്ച് നിഗൂഢമായ ഒരു ഉൽക്കപ്പാളിയായി (Meteor layer) രൂപപ്പെടുന്നു. രാത്രികാലങ്ങളിൽ നക്ഷത്രങ്ങളെപ്പോലെ ആകാശത്ത് മിന്നിത്തിളങ്ങുന്നത് ഈ പൊടിപടലങ്ങളാണ്. ഇവയ്ക്ക് ഭൂമിയുടെ അന്തരീക്ഷത്തെയും ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങളെയും സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്.
അഹമ്മദാബാദിലെ ഐഎസ്ആർഒയുടെ ഫിസിക്കൽ റിസർച്ച് ലബോറട്രി (PRL) ആണ് ‘ഡെക്‌സ്’ എന്ന ഉപകരണം രൂപകല്പന ചെയ്തത്. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സാങ്കേതിക തികവിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഉപകരണം. ഭൂമിയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്തുകൊണ്ടാണ് ഇത് ബഹിരാകാശത്തെ നിഗൂഢതകൾ ഒപ്പിയെടുക്കുന്നത്.
ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഊർജ്ജക്ഷമതയാണ്. വെറും നാലര വാട്ട് വൈദ്യുതി മാത്രമാണ് ഈ ഉപകരണം പ്രവർത്തിപ്പിക്കാൻ ആവശ്യമായി വരുന്നത്. ഇത്ര ചെറിയ അളവിലുള്ള ഊർജ്ജം ഉപയോഗിച്ച് ഇത്രയും വലിയ കണ്ടെത്തലുകൾ നടത്തുക എന്നത് ഐഎസ്ആർഒയുടെ മികവിനെയാണ് സൂചിപ്പിക്കുന്നത്.
ബഹിരാകാശത്തുനിന്നുള്ള ഈ സൂക്ഷ്മ പൊടികണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഈ ദൗത്യത്തിലൂടെ ലഭ്യമാകുന്നു. കേവലം ഒരു പൊടിപടലം എന്ന് നമുക്ക് തോന്നാമെങ്കിലും, ബഹിരാകാശ ഉപകരണങ്ങളെ സംബന്ധിച്ചിടത്തോളം ഇവ അപകടകരമായ വസ്തുക്കളാണ്. അതുകൊണ്ടുതന്നെ, ഭാവിയിൽ ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്ന ഗഗൻയാൻ പോലുള്ള വലിയ ദൗത്യങ്ങൾക്കും മറ്റ് സാറ്റലൈറ്റ് വിക്ഷേപണങ്ങൾക്കും ഈ കണ്ടെത്തൽ വലിയ രീതിയിൽ സഹായകമാകും. ബഹിരാകാശ ഉപകരണങ്ങളുടെ സുരക്ഷാ കാര്യങ്ങളിൽ മുൻകരുതലുകൾ എടുക്കാൻ ശാസ്ത്രജ്ഞർക്ക് ഇനി ഈ വിവരങ്ങൾ ഉപയോഗിക്കാം.



