‘ഡോ.’ എന്ന പദവി എംബിബിഎസ് ബിരുദധാരികൾക്ക് മാത്രമായി നിയമപരമായി സംവരണം ചെയ്തിട്ടില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമേ ‘ഡോക്ടർ’ എന്ന പേര് ഉപയോഗിക്കാനാകൂ എന്ന വാദം കോടതി തള്ളി.
ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ‘ഡോ.’ എന്ന പദവി ഉപയോഗിക്കാമെന്നും, രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അവർക്ക് നിയമപരമായ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.
കേരളത്തിൽ ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ‘ഡോ.’ എന്ന പേരിലാണ് ചികിത്സ നടത്തുന്നതെന്നും, അവർക്കത് ചെയ്യാനുള്ള അധികാരമില്ലെന്നും, അവർ വെറും സഹായികൾ മാത്രമാണെന്നുമായിരുന്നു ഐഎംഎയുടെ വാദം. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു.



