പുതിയ ഗൂഗിൾ അക്കൗണ്ട് തുടങ്ങുന്നവർക്ക് ഇനിമുതൽ 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കണമെങ്കിൽ ഫോൺ നമ്പർ അക്കൗണ്ടുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ടി വരും. ഗൂഗിളിന്റെ ഈ പുതിയ പരിഷ്കാരം നിലവിൽ വന്നതോടെ ഫോൺ നമ്പർ നൽകാത്ത അക്കൗണ്ടുകൾക്ക് ഡിഫോൾട്ടായി വെറും 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ലഭിക്കുക. ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
കാലങ്ങളായി ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് 15 ജിബി സ്റ്റോറേജ് ഉറപ്പായും ലഭിച്ചിരുന്നു. എന്നാൽ ഗൂഗിളിന്റെ പുതിയ സപ്പോർട്ട് പേജുകളിൽ ഇപ്പോൾ “15 ജിബി വരെ” (up to 15 GB) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ അക്കൗണ്ട് സെറ്റപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ 5 ജിബി സ്റ്റോറേജ് മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ സന്ദേശം ലഭിക്കുന്നവർക്ക് രണ്ട് ഓപ്ഷനുകളാണ് ഗൂഗിൾ നൽകുന്നത്; ഒന്നുകിൽ ഫോൺ നമ്പർ നൽകി സൗജന്യമായി 15 ജിബി അൺലോക്ക് ചെയ്യാം, അല്ലെങ്കിൽ 5 ജിബി മാത്രം നിലനിർത്താം. ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷയും ഡാറ്റാ റിക്കവറിയും മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. സുരക്ഷിതമായ ലോഗിൻ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ മികച്ച സ്റ്റോറേജ് സേവനം തുടരാനും ഇതുവഴി സാധിക്കുമെന്ന് കമ്പനി കരുതുന്നു.
15 ജിബി സ്റ്റോറേജ് പരിധി കഴിയുന്നവർ പണം കൊടുത്ത് അധിക സ്റ്റോറേജ് വാങ്ങുന്നതിന് പകരം പുതിയ ജിമെയിൽ അക്കൗണ്ടുകൾ തുടങ്ങി സൗജന്യ സ്റ്റോറേജ് ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായിരുന്നു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനാണ് ഗൂഗിൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ അധിക സ്റ്റോറേജ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പിക്കാൻ കമ്പനിക്ക് സാധിക്കും.
നിലവിൽ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമാണ് ഗൂഗിൾ ഈ പുതിയ സ്റ്റോറേജ് പോളിസി പരീക്ഷിക്കുന്നത്. പുതിയ അക്കൗണ്ടുകൾ നിർമ്മിക്കുമ്പോൾ പലപ്പോഴും ഫോൺ വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും, സിം കാർഡ് ഇല്ലാത്ത പുതിയ ആൻഡ്രോയിഡ് ഫോൺ സെറ്റപ്പ് ചെയ്യുമ്പോൾ ചില സാഹചര്യങ്ങളിൽ നമ്പർ ഇല്ലാതെ തന്നെ അക്കൗണ്ട് തുടങ്ങാൻ സാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും, പൂർണ്ണമായ 15 ജിബി സൗകര്യത്തിനായി ഭാവിയിൽ മിക്കവാറും എല്ലാവർക്കും ഫോൺ നമ്പർ നൽകേണ്ടി വന്നേക്കാം.




