യുവതിയുടേതെന്ന് കരുതിയ മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി ഒന്നരവര്‍ഷം കഴിഞ്ഞപ്പോൾ ഇവര്‍ വീട്ടിലേക്ക് തിരിച്ചെത്തി. മധ്യപ്രദേശിലെ മണ്ഡ്‌സൗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ലളിതാ ഭായ് എന്ന യുവതിയാണ് വീട്ടിലേക്ക് വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തിയത്.
പോലീസ് സ്റ്റേഷനിലെത്തി താന്‍ ജീവനോടെയുണ്ടെന്ന് യുവതി മൊഴി നല്‍കി. ലളിതാ ഭായിയെ കൊലപ്പെടുത്തി എന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഇതിനിടെയാണ് ലളിതാ ഭായ് തൻ്റെ ഗ്രാമത്തിലേക്ക് തിരികെ എത്തിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്‌തു.
ലളിതയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ രൂപസാദൃശ്യമുള്ള മൃതദേഹം പോലീസിന് ലഭിച്ചത്. മൃതദേഹത്തിൻ്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു.
കൈയ്യിലെ ടാറ്റുവും കാലിലെ കറുത്ത ചരടും കണ്ട ലളിതയുടെ പിതാവ് രമേഷ് നാനുറാം ബഞ്ചത ഇത് ലളിതയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവര്‍ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു.



