സ്വകാര്യ സ്‌കൂൾ ഫീസും സൗജന്യ ബസ് യാത്രയും ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളിലേക്ക് ഫീസ് നൽകി കുട്ടികളെ വിടുകയാണെന്നും, സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പരാമർശം.
മന്ത്രിയുടെ വിവാദ പരാമർശങ്ങൾ
സ്‌കൂൾ ഫീസും യാത്രയും: “സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്നാല്‍ ഫീസ് കൊടുക്കേണ്ടതില്ലാത്ത സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ വിടാതെ, ഫീസ് കൊടുക്കേണ്ട സ്വകാര്യ സ്‌കൂളുകളിലേക്ക് ഇതേ സ്ത്രീകൾ കുട്ടികളെ അയക്കുന്നു. ബസിന് കാശില്ലാത്ത ഇതേ സ്ത്രീകള്‍ തന്നെയാണ് സ്വകാര്യ സ്‌കൂളിലേക്ക് ഫീസ് നൽകി കുട്ടികളെ വിടുന്നത്.”
ആശുപത്രിയും ബസ് യാത്രയും: “ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല. ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദർശിനി വന്നപ്പോൾ സ്വകാര്യ ബസ് വിട്ട് ആളുകൾ അതിൽ തിക്കിത്തിരക്കി കയറുന്നതിൻ്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികളുടെ കയ്യില്‍ കാശില്ലാത്തത് കൊണ്ടാണ്.”
ദാരിദ്ര്യ അഭിനയം: കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി, സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുക ആണെന്നും കൂട്ടിച്ചേർത്തു. പണക്കാര്‍ പാവപ്പെട്ടവരായി, പരമദരിദ്രരായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
ചിന്ത ജെറോമിന്റെ വിമർശനം:
സിപി ജോണിൻ്റെത് കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്‌താവനയാണെന്ന് സിപിഐഎം നേതാവ് ചിന്ത ജെറോം പ്രതികരിച്ചു. സ്ത്രീ വിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധവുമാണ് അദ്ദേഹത്തിൻ്റെ പരാമർശമെന്ന് അവർ കുറ്റപ്പെടുത്തി. “ഇതൊക്കെ നമ്മുടെ ഔദാര്യമാണെന്ന ഫ്യൂഡല്‍ രീതിയിലാണ് അദ്ദേഹം സമീപിക്കുന്നത്,” -ചിന്ത ജെറോം പറഞ്ഞു.
ദീപ്‌തി മേരി വർഗീസിൻ്റെ ന്യായീകരണം:
അതേസമയം, മന്ത്രിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദീപ്‌തി മേരി വര്‍ഗീസ് രംഗത്തെത്തി. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് മന്ത്രി ചൂണ്ടിക്കാണിച്ചതെന്നാണ് അവര്‍ വ്യക്തമാക്കിയത്. സൗജന്യ ബസ് യാത്രയിൽ സ്ത്രീകള്‍ ധാരാളമായി തള്ളിക്കയറുന്നുണ്ടെന്നും, എന്നാൽ വലിയ തുക നൽകി സ്വകാര്യ സ്‌കൂളുകളിലാണ് ഇതേ സ്ത്രീകൾ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ദീപ്‌തി പറഞ്ഞു.



