അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റവും പുതിയ വ്യാപാര കരാർ യുഎസ് ലംഘിച്ചു എന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. ഇതിനെതുടർന്നു ചൈനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനക്കെതിരെ ഉന്നയിച്ച സമാനമായ അവകാശവാദങ്ങളെ തുടർന്നാണ് ഈ ആരോപണം.
ജനീവയിൽ നടന്ന സുപ്രധാന ചർച്ചകളെത്തുടർന്ന് മെയ് 12 ന് പ്രഖ്യാപിച്ച കരാർ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ ഏപ്രിൽ ആദ്യം മുതൽ ഏർപ്പെടുത്തിയ മിക്ക പുതിയ താരിഫുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സമ്മതിച്ചിരുന്നു. “യുഎസ് സ്വന്തം വഴിക്ക് തന്നെ ഉറച്ചുനിൽക്കുകയും ചൈനയുടെ താൽപ്പര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് തുടരുകയും ചെയ്താൽ, ചൈന അതിന്റെ നിയമാനുസൃത അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ദൃഢവും ശക്തവുമായ നടപടികൾ സ്വീകരിക്കുന്നത് തുടരും,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ആദ്യം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ ഏറ്റവും പുതിയ സംഭാഷണത്തിൽ ഉണ്ടാക്കിയ സമവായം വൈറ്റ് ഹൗസ് ലംഘിച്ചുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹുവാവേ ചിപ്പുകളുടെ ഉപയോഗത്തിനെതിരായ ആഗോള മുന്നറിയിപ്പുകൾ, ചൈനീസ് കമ്പനികൾക്കുള്ള ചിപ്പ് ഡിസൈൻ സോഫ്റ്റ്‌വെയർ വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കൽ, ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസ റദ്ദാക്കൽ എന്നിവ യുഎസ് നടപടികളിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച, ചൈനീസ് സർക്കാരിനെതിരെ ആഞ്ഞടിച്ച ട്രംപ്, വിശദാംശങ്ങൾ നൽകാതെ ചൈന കരാർ പൂർണ്ണമായും ലംഘിച്ചു എന്ന് അവകാശപ്പെട്ടു. സ്വിറ്റ്സർലൻഡിൽ വെച്ച് എത്തിച്ചേർന്ന കരാറിന്റെ നിബന്ധനകൾ പ്രകാരം, ഏപ്രിൽ 2 ന് നടപ്പിലാക്കിയ 34% താരിഫ് വർദ്ധനവ് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരുന്നു . ഏപ്രിൽ 8 മുതൽ നടപ്പിലാക്കിയ താരിഫ് വർദ്ധനവ് പിൻവലിക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണ്, അതേസമയം പരസ്പര ഇറക്കുമതിയിൽ 10% അടിസ്ഥാന നിരക്ക് നിലനിർത്തുകയും ചെയ്തു. യുഎസ് സാധനങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ പോലുള്ള ചില താരിഫ് ഇതര നടപടികൾ ലഘൂകരിക്കാനും ചൈന സമ്മതിച്ചു.



