| ശ്രീകാന്ത് പികെ
മറുനാടൻ മലയാളി യഥാർത്ഥ മാദ്ധ്യമമാവുന്ന വി.ഡി സതീശന് ദേശാഭിമാനി ഒരു നല്ല മാദ്ധ്യമമായി തോന്നിയാലാണ് ദേശാഭിമാനിക്ക് അപമാനം തോന്നേണ്ടത്. 2019 ജൂലൈ 13- ന് വി.ഡി സതീശൻ തന്റെ വെരിഫൈഡ് ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റുണ്ട്. പറവൂരിൽ എളന്തിക്കര ശാരദ വിദ്യാമന്ദിർ ട്രസ്റ്റ് വിട്ട് നൽകിയ 15 സെന്റ് സ്ഥലത്ത് വീട്ടില്ലാത്ത 12 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്ന പുനർജ്ജനി വീടുകളുടെ കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്.
കഷ്ടി ഒരു മാസം കഴിഞ്ഞാൽ 2023 ജൂലൈ 13 ആയി, സതീശൻ കല്ലിട്ടിട്ട് നാല് വർഷങ്ങൾ പൂർത്തിയാവും. വിദേശത്തടക്കം പോയി റെസീറ്റ് പോലുമില്ലാതെ ഈ പദ്ധതിക്ക് വേണ്ടി അയാൾ നേരിട്ട് പണം പിരിച്ചിട്ടുണ്ട്. ഇട്ട കല്ലിന്റെ മുകളിൽ ഒരു വരി കല്ല് പോലും പിന്നീട് വീണിട്ടില്ല. ഈ പുനർജ്ജനി തട്ടിപ്പാണ് അന്വേഷണം നടക്കുന്നത്. ഇതിന് പുറമെയാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലേക്കടക്കം രണ്ട് റോഡുകള്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ച് നിർമ്മിച്ചതിനെ കുറിച്ചുള്ള അഴിമതി ആരോപണം ഉയർന്ന് വരുന്നത്.
ഇതിനെ കുറിച്ച് ചോദിച്ച ദേശാഭിമാനി പത്ര പ്രവർത്തകനോട് വി.ഡി സതീശൻ പ്രതികരിച്ചത് ” ഹഹ സതീശൻ പേടിച്ച് പോയെന്ന് പിണറായിയോട് പറഞ്ഞേക്ക്, ദേശാഭിമാനിയും കൈരളിയുമല്ലേ നിങ്ങളെ മഞ്ഞപ്പത്രമായിട്ടാണ് ഞാൻ കാണുന്നത് ” എന്ന്.
സതീശൻ പേടിക്കുമോ ഇല്ലയോ എന്ന മത്സരമൊന്നുമല്ല നടക്കുന്നത്. അയാളുടെ പേരിൽ ഉയർന്നു വന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള പ്രതികരണമാണ് ചോദിച്ചത്. ഇത്ര ദിവസം ആരുടെയോ കുറ്റം കൊണ്ട് പഴി കേട്ട് നിൽക്കേണ്ടി വന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ കുറിച്ച് വീണ്ടും വീണ്ടും അപവാദം പറഞ്ഞു നടന്നവനാണ്, പാവപ്പെട്ടവരുടെ പേരും പറഞ്ഞ് നാട് മൊത്തം നടന്ന് പൈസ പിരിച്ച് പുട്ടടിച്ചതിനെ കുറിച്ച് ചോദിക്കുമ്പോൾ ചുഴലി വരുന്ന പോലെ അഭിനയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ തകർക്കാൻ ഓടി നടന്നവന്മാരുടെ അവസ്ഥയാണ്.
വാ തുറന്നാൽ മുസ്ലീം വിരുദ്ധത ശർദ്ദിക്കുന്ന, രാഹുൽ ഗാന്ധിയെ മുതൽ ഉമ്മൻചാണ്ടിയെ വരെ അധിക്ഷേപിച്ച, സ്വന്തം പാർടി നേതാവായ ചാണ്ടി ഉമ്മൻ കേസ് കൊടുത്ത ഷാജൻ സ്‌കറിയയും മറുനാടൻ മലയാളിയും യഥാർത്ഥ മാദ്ധ്യമമാവുന്ന സതീശന് ദേശാഭിമാനിയും കൈരളിയും മഞ്ഞപ്പത്രമായില്ലെങ്കിലേ അതിശയമുള്ളൂ. പക്ഷേ അഡൽട്സ് ഒൺലി ബി. ഗ്രെയ്ഡ് മൂവി സംപ്രേഷണം ചെയ്തതിന് വിലക്ക് കിട്ടിയ മാദ്ധ്യമം സതീശന്റെ പാർടിയുടെ ഒഫീഷ്യൽ ചാനലായ ജയ് ഹിന്ദ് ടി.വിയാണ്. അത്രേം വെള്ളയൊന്നും കൈരളിയും ദേശാഭിമാനിയുമൊന്നും ഒരു കാലത്തുമാകില്ല.
ജ്യോതിഷത്തിൽ ഗവേഷണം നടത്തി കെ. സുരേന്ദ്രന്റെ സുഹൃത്തിന് ഡോക്ടറേറ്റ് കിട്ടി എന്ന് കേൾക്കുന്നത് പോലെയാണ്, പഠിച്ചു പ്രതികരിക്കുന്ന ആളാണ് വി.ഡി സതീശൻ എന്ന് കേൾക്കുന്നതും. ഇതിൽ രണ്ടും തമ്മിൽ എന്ത് ബന്ധമെന്ന് ആർക്കും മനസിലാകില്ല.























