നാല് വർഷം മുമ്പ് ഭർത്താവ് ക്യാപ്റ്റൻ ജഗതാർ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടപ്പോൾ ഇനിയെന്ത് ചെയ്യുമെന്ന് പകച്ചുനിന്ന ഉഷാറാണി. നിരാശയ്ക്ക് കീഴടങ്ങുന്നതിന് പകരം തൻ്റെ സങ്കടത്തെ നിശ്ചയദാർഢ്യമാക്കി മാറ്റി. ഭർത്താവിൻ്റെ പാത പിന്തുടരാൻ തീരുമാനിച്ചു. ഇന്നവർ ഇന്ത്യൻ സേനയുടെ ഭാഗമാണ്. ഇന്ത്യൻ ആർമിയിലേക്ക് കമ്മീഷൻ ചെയ്ത 258 കേഡറ്റുകളിലെ 39 സ്ത്രീകളിൽ ഉഷയുമുണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മ കൂടിയായ ഉഷാറാണിക്ക് ഇത് പോരാട്ടത്തിൻ്റെ ഇരട്ടമുത്തമാണ്.
2020 ഡിസംബർ 25ന് ഒരു ട്രെയിൻ അപകടത്തിലാണ് ഉഷാറാണിക്ക് ഭർത്താവ് ആർമി എജ്യുക്കേഷണൽ കോർപ്സിലെ ക്യാപ്റ്റൻ ജഗതാർ സിങ്ങിനെ നഷ്ടപ്പെട്ടപ്പെടുന്നത്. പിന്നീട് ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ പൂർത്തിയാക്കിയ ഉഷ ആർമി പബ്ലിക് സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി.
അവിടെ ജോലി ചെയ്യുമ്പോഴാണ് ഭർത്താവിൻ്റെ പാത പിന്തുടരണമെന്ന ആഗ്രഹം പിടികൂടുന്നത്. അങ്ങനെ സൈന്യത്തിൽ ചേരാൻ സർവീസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) പരീക്ഷയ്ക്ക് തയ്യാറെടുപ്പു തുടങ്ങി. കഴിഞ്ഞവർഷം വിവാഹവാർഷിക ദിനത്തിൽ ഒടിഎയിൽ പ്രവേശനം ലഭിച്ചതും യാദൃച്ഛികതയായി.
ഭർത്താവിൻ്റെ പാരമ്പര്യത്താൽ നയിക്കപ്പെട്ട യുവ വിധവയായ ഉഷാറാണി ജീവിതം പുനർനിർമ്മിക്കാൻ തീരുമാനിച്ചു. മൂന്ന് വയസുമാത്രം പ്രായമായ ഇരട്ടക്കുട്ടികളെ തൻ്റെ മാതാപിതാക്കളെ ഏൽപ്പിച്ച് ഇന്ത്യൻ ആർമിയിൽ ചേരാൻ സർവീസസ് സെലക്ഷൻ ബോർഡിന് (എസ്എസ്ബി) തയ്യാറെടുക്കാൻ തുടങ്ങി.
ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്കായിരുന്നു അവരുടെ യാത്ര. ഏകദേശം ഒരു വർഷത്തെ പരിശീലനത്തിന് ശേഷം ശനിയായാഴ്ച ആയിരുന്നു കെഡറ്റ് ഉഷാറാണിയുടെ പാസിങ് ഔട്ട് പരേഡ്. ഇന്ത്യൻ സേനയുടെ കുപ്പായമിട്ട തങ്ങളുടെ അമ്മയെ കാണാൻ എത്തിയ മക്കൾ ശരിക്കും ഭാഗ്യവാന്മാരാണ്. സങ്കടത്തെ നിശ്ചയ ദാർഢ്യമാക്കി മാറ്റിയ ഈ അമ്മയെ കിട്ടിയതിൽ.



