...
Home News Kerala ശോഭ അല്ലെങ്കില്‍ കെ സുരേന്ദ്രന്‍; കേരളത്തിലെ ബിജെപിയിൽ ഇനി ആര് വാഴും?

ശോഭ അല്ലെങ്കില്‍ കെ സുരേന്ദ്രന്‍; കേരളത്തിലെ ബിജെപിയിൽ ഇനി ആര് വാഴും?

സംസ്ഥാനത്തെ ബിജെപിയെ എല്ലാ അര്‍ഥത്തിലും തന്റെ കീഴിലാക്കാൻ നോക്കുന്ന കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കം ചെയ്ത് ആ സ്ഥാനത്ത് ഇരിക്കാന്‍ ശ്രമിക്കുന്ന ശോഭ സുരേന്ദ്രനും തമ്മിലാണ് പ്രത്യക്ഷത്തില്‍ ബിജെപിയില്‍ പ്രശ്‌നങ്ങൾ.

699

സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സന്നദ്ധത ബിജെപി ദേശീയ നേതാക്കളെ അറിയിച്ച കെ സുരേന്ദ്രൻ ഇതോടൊപ്പം പാലക്കാട്ടെ വോട്ട് ചോർച്ചയിൽ ശോഭ സുരേന്ദ്രനെതിരായ ആരോപണങ്ങളും സമർപ്പിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ ബിജെപിയില്‍ വളരെ നാളായി നടക്കുന്ന തര്‍ക്കത്തിന്റെ പാരമ്യമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ ബിജെപിയെ എല്ലാ അര്‍ഥത്തിലും തന്റെ കീഴിലാക്കാൻ നോക്കുന്ന കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കം ചെയ്ത് ആ സ്ഥാനത്ത് ഇരിക്കാന്‍ ശ്രമിക്കുന്ന ശോഭ സുരേന്ദ്രനും തമ്മിലാണ് പ്രത്യക്ഷത്തില്‍ ബിജെപിയില്‍ പ്രശ്‌നങ്ങൾ. ഇരുവരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലിന് ഇല്ലെങ്കിലും സുരേന്ദ്രനോട് ശോഭയുടേതിന് സമാനമായ വിരോധമുള്ള നിരവധി നേതാക്കളുണ്ട് സംസ്ഥാനത്തെ ബിജെപിയില്‍.

നേരത്തെ രാഷ്ട്രീയ വിവാദമായ കൊടകര കുഴല്‍പണക്കേസ് മുതല്‍ ഇങ്ങോട്ട് കെ സുരേന്ദ്രനെതിരെ ലഭ്യമായ എല്ലാ ആയുധങ്ങളും ഇക്കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് സുരേന്ദ്രനെ ഇരുത്തിയ വി മുരളീധരന്റെ ദേശീയ നേതൃത്വത്തിലുള്ള സ്വാധീനം മൂലം ഇതൊന്നും ഏറ്റില്ല എന്ന് മാത്രം.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയുടെ സുരേഷ് ഗോപി ജയിക്കുകയും സംസ്ഥാന വ്യാപകമായി വോട്ട് കൂടുകയും ചെയ്തതോടെ സുരേന്ദ്രന് നിര്‍ണ്ണായക സ്വാധീനമായി. ഇതോടെ എതിര്‍പ്പുളള ശോഭ പക്ഷക്കാർ നിശബ്ദരായി. ഇപ്പോൾ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോടെയാണ് വീണ്ടും എതിര്‍ സ്വരം ഉയര്‍ന്ന് തുടങ്ങിയത്. വിശ്വസ്തനായ സി കൃഷ്ണകുമാറിനായി സുരേന്ദ്രന്‍ അരയും തലയും മുറുക്കി ഇറങ്ങി. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ടായി. ശോഭയും മത്സരിക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ സുരേന്ദ്രന്‍ പിടിച്ചത് തന്നെ നടന്നു. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി.

കെ സുരേന്ദ്രന്‍ തന്നെ പാലക്കാട് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചു. കോഴിക്കോട് നിന്നും സി രഘുനാഥിനെ പാലക്കാട് എത്തിച്ച് പ്രഭാരിയുടെ ചുമതല നല്‍കി ജില്ലയിലെ എതിര്‍ സ്വരം ഒതുക്കാനുള്ളത് സുരേന്ദ്രന്‍ നേരത്തെ തന്നെ ചെയ്തിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രചരണത്തിന് എത്താതെ വിട്ടുനിന്ന ശോഭയെ നിര്‍ബന്ധിച്ച് പാലക്കാട് എത്തിച്ചു.

ഇതോടൊപ്പം തന്നവ ബിജെപിയുമായും പ്രത്യേകിച്ച് സുരേന്ദ്രനുമായി ഉടക്കി സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തി. സന്ദീപിനെ നിസാരനെന്ന് അവഗണിച്ച് മുന്നോട്ട് പോകനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. പക്ഷെ വോട്ടെണ്ണിയപ്പോള്‍ വമ്പന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ശക്തി കേന്ദ്രങ്ങളെന്ന് വിശ്വസിച്ചിടത്ത് പോലും വോട്ടുകള്‍ ചോര്‍ന്നു. ഇതോടെയാണ് സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വീണ്ടും കലാപം തുടങ്ങിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.