ഓഹരി വിപണിയിൽ ഫിൻഫ്ലുവൻസർ അസ്‌മിത പട്ടേലുൾപ്പടെ ആറ് പേരെ മാർക്കറ്റ് റെഗുലേറ്ററായ സെബി വിലക്കി. 53 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകിയതിനാണ് ആറ് സ്ഥാപനങ്ങൾക്ക് സെബി വിലക്കേർപ്പെടുത്തിയത്. സേവനങ്ങൾക്കായി ഫീസിനത്തിൽ പിരിച്ചെടുത്ത 53 കോടിയിലധികം രൂപയും കണ്ടുകെട്ടി.
ഫിൻഫ്ലുവൻസർ അസ്‌മിത പട്ടേൽ, ഭർത്താവ് ജിതേഷ് ജെതലാൽ പട്ടേൽ, അവരുടെ കമ്പനിയായ അസ്‌മിത പട്ടേൽ ഗ്ലോബൽ സ്‌കൂൾ ഓഫ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എ.ജി.എസ്.ടി.പി.എൽ), കിംഗ് ട്രേഡേഴ്‌സ് ഉടമ സാഗർ ധൻജിഭായ്, ജെമിനി എൻ്റർപ്രൈസ് ഉടമ സുരേഷ് പരമശിവം, യുണൈറ്റഡ് എൻ്റർപ്രൈസസ് ഉടമ ജിഗാർ രമേശ്ഭായ് ദവാഡ എന്നിവരെയാണ് സെബി വിലക്കിത്. ഇവരെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി വ്യാഴാഴ്‌ച ഉത്തരവിറക്കി. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
ട്രേഡിംഗ് കോഴ്‌സുകളിൽ ചേരുന്ന വ്യക്തികൾക്ക് ലാഭത്തിൻ്റ അതശയിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി അവരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഫലപ്രദമല്ലാത്ത ട്രേഡിംഗ് വിദ്യാഭ്യാസത്തിന് ഉയർന്ന ഫീസ് നൽകാൻ നിർബന്ധിതരാക്കിയെന്നും സെബി ഉത്തരവിൽ പറയുന്നു.
‘സ്റ്റോക്ക് മാർക്കറ്റിലെ ഷീ വുൾഫ്’ എന്നും ‘ഓപ്ഷൻസ് ക്വീൻ’ എന്നുമാണ് യൂട്യൂബറും ഫിനാഷ്യൽ ഇൻഫ്ളുവൻസറുമായ (ഫിൻഫ്ളുവൻസർ) അസ്‌മിത പട്ടേൽ സ്വയം വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കും മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
ഇതുപയോഗിച്ച് 140 കോടി രൂപയുടെ ആസ്‌തികൾ കൈവശം വച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു. ഓരോ സ്ഥാപനവും പ്രഥമദൃഷ്ട്യാ സെബിയുടെ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു
അസ്‌മിത പട്ടേൽ ഗ്ലോബൽ സ്‌കൂൾ ഓഫ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എ.ജി.എസ്.ടി.പി.എൽ) അസ്മിതയും ജിതേഷുമായും ചേർന്ന് വിദ്യാർത്ഥികളെയും നിക്ഷേപകരെയും പ്രത്യേക ഓഹരികളിൽ വ്യാപാരം ചെയ്യാൻ പ്രലോഭിപ്പിക്കുകയും എബിസി ലിമിറ്റഡിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ നിർബന്ധിതച്ചതായും സെബി വെളിപ്പെടുത്തി. നിർദ്ദിഷ്ട സെക്യൂരിറ്റികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഇവരുടെ ഉടമസ്ഥതയിലുള്ള ടെലിഗ്രാം ചാനലുകളിലൂടെ ആണ് നൽകിയത്
കിംഗ് ട്രേഡേഴ്‌സ്, ജെമിനി എൻ്റർപ്രൈസ്, യുണൈറ്റഡ് എൻ്റർപ്രൈസസ് എന്നിവ വഴി കോഴ്‌സിന് ചേരുന്നവരിൽ നിന്ന് എ.ജി.എസ്.ടി.പി.എൽ ഫീസ് ഈടാക്കിയതായും ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോഴ്‌സ് ഫീസ് അടയ്ക്കാൻ നിർദ്ദേശിച്ചതായും സെബി ചൂണ്ടിക്കാട്ടി.
എൽഎംഐടി (ലെറ്റ്സ് മേക്ക് ഇന്ത്യ ട്രേഡ്), എംപിഎടി (മാസ്റ്റേഴ്‌സ് ഇൻ പ്രൈസ് ആക്ഷൻ ട്രേഡിംഗ്), ഓപ്ഷൻസ് മൾട്ടിപ്ലയർ (ഒഎം) തുടങ്ങിയ കോഴ്‌സുകളാണ് അസ്‌മിത പട്ടേൽ ഗ്ലോബൽ സ്‌കൂൾ ഓഫ് ട്രേഡിംഗ് വാഗ്ദാനം ചെയ്‌തിരുന്നത്. പങ്കെടുക്കുന്നവരിൽ നിന്ന് ഫീസായി പിരിച്ച 53.67 കോടി രൂപയ്ക്ക് ഈ ആറ് സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും സെബി ചൂണ്ടിക്കാട്ടി.
രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും എ.ജി.എസ്.ടി.പി.എൽനും, അതിൻ്റ ഡയറക്ടർ അസ്‌മിത, ജിതേഷ് എന്നിവരോടും സെബി നിർദ്ദേശിച്ചു. വിദ്യാഭ്യാസ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം സ്വകാര്യ ടെലിഗ്രാം ചാനലുകൾ, സൂം മീറ്റിംഗുകൾ, ഇമെയിലുകൾ എന്നിവയിലൂടെ എ.ജി.എസ്.ടി.പി.എൽ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ശുപാർശകൾ നൽകിയിരുന്നു.