ഇന്ത്യക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍ ആകും. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ഊർജ ആവശ്യത്തിനായി ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന് 10 ശതമാനം പിഴയും നല്‍കണം.
ട്രൂത്ത് സോഷ്യലിലാണ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രതികരണം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറുക്കുമതിക്കാണ് തീരുവ ബാധകമാവുക. കേരളത്തില്‍ നിന്നുള്ള മത്സ്യ കയറ്റുമതിയെ പുതിയ തീരുവ ദോഷകരമായി ബാധിക്കും.
അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുമ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിൻ്റെ പുതിയ നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ താരിഫ് വളരെ ഉയർന്നതാണ്. വർഷങ്ങളായി നമ്മൾ അവരുമായി വളരെ കുറച്ച് ഇടപാടുകൾ മാത്രമേ നടത്തിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയിൽ ഒന്നാണ് ഇന്ത്യയുടേത്.
മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതൽ വ്യാപാര തടസങ്ങൾ അവർക്കുണ്ട്,” -എന്ന് ട്രംപ് എക്‌സ് പോസ്റ്റിൽ കുറിച്ചു. അതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യ 25% താരിഫും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകണേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു.























