ഡിജിറ്റൽ യുഗത്തിൽ സാമ്പത്തിക ഇടപാടുകൾ വിരൽത്തുമ്പിലായപ്പോൾ, തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇത്തരം ചതിക്കുഴികളിൽ പണം നഷ്ടപ്പെടുന്ന സാധാരണക്കാരുടെ ആശങ്കകൾക്ക് അറുതി വരുത്താൻ വിപ്ലവകരമായ ഒരു ചുവടുവെപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് വലിയൊരു ആശ്വാസമാണ് ആർ.ബി.ഐ. പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡിജിറ്റൽ തട്ടിപ്പുകളിൽ പണം നഷ്ടമാകുന്നവർക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം ലഭ്യമാക്കും. നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം അല്ലെങ്കിൽ 25,000 രൂപ, ഇതിൽ ഏതാണോ കുറവ്, ആ തുകയാണ് ഉപഭോക്താവിന് ലഭിക്കുക. ഉദാഹരണത്തിന്, 20,000 രൂപയാണ് നഷ്ടപ്പെട്ടതെങ്കിൽ അതിന്റെ 85 ശതമാനമായ 17,000 രൂപ തിരികെ ലഭിക്കും. എന്നാൽ 50,000 രൂപ നഷ്ടപ്പെട്ടാലും പരമാവധി പരിധിയായ 25,000 രൂപ മാത്രമേ ലഭിക്കൂ. തട്ടിപ്പിന് കാരണം ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ എന്ന് നോക്കാതെ തന്നെ ഈ തുക ലഭ്യമാക്കുമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. അതായത്, അബദ്ധത്തിൽ ഒ.ടി.പി. (OTP) കൈമാറിയത് മൂലമുണ്ടാകുന്ന തട്ടിപ്പുകൾക്കും ഈ ആനുകൂല്യം ലഭിക്കും.
സാമ്പത്തികത്തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെ വരുന്നതാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നഷ്ടപരിഹാര പരിധി നിശ്ചയിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ഉപഭോക്താവും 15 ശതമാനം ബന്ധപ്പെട്ട ബാങ്കുമാണ് വഹിക്കേണ്ടത്. ബാക്കി തുക റിസർവ് ബാങ്ക് നൽകും. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ 13,469 തട്ടിപ്പുകേസുകളിലായി 520 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. എങ്കിലും, ഒരു ഉപഭോക്താവിന് ഒരു തവണ മാത്രമേ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കൂ എന്നത് ജനങ്ങൾക്കിടയിൽ ജാഗ്രത നിലനിർത്താൻ സഹായിക്കും.



