ദേശീയ സിനിമാ പുരസ്‌കാരത്തിൽ മികച്ച അനിമേഷൻ ചിത്രത്തിന് അവാർഡ് നേടിയത് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്ടിന്. ‘എ കോക്കനട്ട് ട്രീ’ എന്ന എട്ട് മിനുട്ട് ദൈർഘ്യമുള്ള അനിമേഷൻ സിനിമയ്ക്കാണ് പുരസ്‌കാരം. തൻ്റെ ആദ്യ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചതിൻ്റെ ആഹ്ളാദത്തിലാണ് പുല്ലുരാംപാറ ആക്കാട്ടു മുണ്ടക്കൽ വീട്. പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതായിരുന്നു ജോഷിയുടെ കരവിരുതിൽ പിറന്ന ഈ ചിത്രം.
മലയോരമേഖലയിലെ ഒരു സാധാരണ വീട്ടമ്മ ഒരു തെങ്ങിൻ തൈ നട്ടുവളർത്തുന്നതും അത് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. തൃശ്ശൂർ ഫൈനാർട്‌സ് കോളേജിൽ നിന്നും ചിത്രകല പഠനം പൂർത്തിയാക്കിയ ജോഷി ബെനഡിക്ട്, പന്നിമലത്ത്, കൊപ്ര ചേവ്വ് എന്നീ രണ്ട് ഗ്രാഫിക് നോവലുകൾ ഇതിനോടകം രചിച്ചിട്ടുണ്ടെങ്കിലും അനിമേഷൻ ചിത്രം ഇതാദ്യമായാണ് തയാറാക്കുന്നത്.
ഏറെ കാലത്തെ ജോഷിയുടെ ആഗ്രഹം കൂടിയാണ് ഈ ദേശീയ അവാർഡോട് കൂടി സഫലമാവുന്നത്. 2021ൽ പൂർത്തിയായ ഈ അനിമേഷൻ ഫിലിം 2022ലാണ് സെൻസർ ചെയ്യുന്നത്. ചിത്രം ബോംബെയിലും മറ്റും നടത്തിയ ഫെസ്റ്റുവെല്ലുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
ചിത്രത്തിൻ്റെ ആശയവും ആവിഷ്‌കാരവും ഉൾപ്പെടെ ഭൂരിഭാഗം ജോലികളും ജോഷി സ്വയം ചെയ്‌തതാണെന്നതും മാറ്റുകൂട്ടുന്നു. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകൻ ആണ് ജോഷി ബെനഡിക്ട്. സ്‌കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ. ബെനഡിക്ട് ആണ് മകൻ. ചിത്രകലയിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും ഏറെ തല്പരനായ ജോഷി തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാസാംസ്‌കാരിക പഠന കേന്ദ്രത്തിൻ്റെ പ്രവർത്തകൻ കൂടിയാണ്.























