എമിറേറ്റിൽ ലോകോത്തര നിലവാരമുള്ള സർവകലാശാല നിർമിക്കാൻ 40 കോടി ദിർഹം സംഭാവന നൽകി മലയാളി വ്യവസായി. യു.എ.ഇ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശോഭ റിയൽട്ടേഴ്സ് ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോനാണ് ഏകദേശം 880 കോടി രൂപ സംഭാവനയായി നൽകിയത്. ദുബായ് എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം എക്‌സിലൂടെയാണ് തിങ്കളാഴ്‌ച ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. മദേഴ്സ് എൻഡോവ്മെൻ്റ് സംരംഭത്തിൻ്റെ ഭാഗമായാണ് സർവകലാശാല നിർമാണം. സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശോഭ റിയൽട്ടേഴ്സുമായി കരാർ ഒപ്പുവെച്ചതായി ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
യു.എ.ഇയിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പുനൽകുന്നതായിരിക്കും സർവകലാശാലയെന്ന് യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഖർഗാവി പറഞ്ഞു. യു.എ.ഇയിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നതപഠനം പൂർത്തിയാക്കാൻ സർവകലാശാല സഹായകമാവും. ലോകത്തുടനീളമുള്ള പാവപ്പെട്ട വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമാണ് മദേഴ്സ് എൻഡോവ്‌മെൻ്റ് സംരംഭം പ്രഖ്യാപിച്ചത്.
എല്ലായിടത്തുമുള്ള മനുഷ്യർക്ക് വിദ്യാഭ്യാസവും പ്രതീക്ഷയും മികച്ച ജീവിതവും ഉറപ്പുവരുത്തുകയെന്നതാണ് യു.എ.ഇയിൽ മദേഴ്‌സ് എൻഡോവ്മെന്റിന്റെ ലക്ഷ്യം. യുവാക്കളെ സംരംഭത്തിലേക്ക് സംഭാവന അർപ്പിക്കാൻ പ്രേരിപ്പിക്കുന്നതിൽ അമ്മമാരുടെ പങ്ക് ഉയർത്തിക്കാണിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.























