| ശ്രീജ നെയ്യാറ്റിൻകര
ഗുജറാത്തിൽ ആം ആദ്മി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സൗജന്യ അയോധ്യ യാത്ര പ്രഖ്യാപിച്ച കേജ്രിവാളിന്റെ രാഷ്ട്രീയത്തെ വിമർശന വിധേയമാക്കുമ്പോൾ അണികളുടെ വാദമാണ് രസം “ഞങ്ങൾ അജ്മീർ യാത്രയും വേളാങ്കണ്ണി യാത്രയും സൗജന്യമാക്കിയില്ലേ പിന്നെന്താ അയോധ്യ യാത്ര സൗജന്യമാക്കിയാൽ ” എന്നാണ് ആം ആദ്മികളുടെ ചോദ്യം. കൂടെ വർഗീയവാദി ചാപ്പയും. ആം ആദ്മികളുടെ രാഷ്ട്രീയ ബോധം ‘ബഹുകേമ’മാണ് .
ഇത്ര ‘നിഷ്കളങ്ക’മായി ഹിന്ദുത്വ രാഷ്ട്രീയത്തെ സമീപിക്കുന്ന ഇവരെയാണ് ചില ബുദ്ധിജീവികൾ പോലും ഹിന്ദുത്വത്തിന് ബദൽ ആയി അടയാളപ്പെടുത്തിയിരിക്കുന്നത് .കഷ്ടം . അജ്മീർ ദർഗയും വേളാങ്കണ്ണി പള്ളിയും പോലെയാണോ ഇന്ത്യയുടെ മതേതരത്വത്തെ കൊന്നു തള്ളി മുസ്ലീങ്ങളുടെ അവകാശ ഭൂമി തട്ടിയെടുത്ത്, ഓരോ ഇന്ത്യൻ മുസ്ലീമിന്റേയും ആത്മാഭിമാനത്തിന് പരിക്കേൽപ്പിച്ചു കൊണ്ട് പണിതുയർത്തുന്ന രാമക്ഷേത്രം ?
അയോധ്യയിൽ പണിതുയർത്തുന്ന രാമക്ഷേത്രം കേവലമൊരു ആരാധനാലയം ആണോ? വംശഹത്യ രാഷ്ട്രീയമല്ലേ അവിടെ പണിതുയർത്തുന്നത് …? മുസ്ലീം വിരുദ്ധതയല്ലേ അതിലൂടെ കൺവേ ചെയ്യുന്ന രാഷ്ട്രീയം …?ഇന്ത്യൻ ഭരണഘടനയെ അപ്രസക്തമാക്കി ഹിന്ദുത്വ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ അടയാളമല്ലേ അയോധ്യയിലുയരുന്ന രാമക്ഷേത്രം? ഇന്ത്യൻ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മതേതര മൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പണിതുയർത്തുന്ന രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയം ഹിന്ദുത്വ അല്ലാതെ പിന്നെ അംബേദ്കറിസമാണോ ആം ആദ്മികളേ…?
ഹിന്ദുത്വയുടെ ഒറ്റുകാരെ തിരിച്ചറിയാൻ മാത്രം പാകപ്പെട്ട ഒരു മണ്ണാണ് ഇന്ത്യ എന്ന് ഞാൻ വിശ്വസിക്കുന്നില്ല .. അതുകൊണ്ടുതന്നെ ആം ആദ്മിക്ക് വാഴ്ത്തു പാട്ട് പാടുന്നവർ ഉണ്ടാകും പ്രത്യേകിച്ചും ഇവിടത്തെ മതേതരത്വം ഹിന്ദുത്വ മതേതരത്വം ആയി നിലനിൽക്കുന്ന സാഹചര്യത്തിൽ . ഒന്നേ പറയാനുള്ളൂ ആം ആദ്മി പാർട്ടി ഒരു ആർ എസ് എസ് പദ്ധതിയാണ് … അവരുടെ ഒന്നാമത്തെ ലക്ഷ്യം കോൺഗ്രസാണ്























