അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. പിവി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.
ആരോപണങ്ങൾ എന്തെല്ലാം?
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരമുറി എന്നീ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. അന്തിമ റിപ്പോർട്ട് ഡിജിപിക്ക് രണ്ടാഴ്‌ചക്കകം കൈമാറും.
രേഖകളുടെ പരിശോധന
ബാങ്ക് സ്‌റ്റേറ്റ്മെന്റുകൾ, ലോൺ വിവരങ്ങൾ, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ അന്വേഷണ സംഘത്തിന് അജിത് കുമാർ കൈമാറിയിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെടുന്ന ഒരു തെളിവും അജിത് കുമാറിനെതിരെ കണ്ടെത്താനായില്ലെന്നും ഫ്ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നും വിജിലൻസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ വീട് നിർമ്മാണം വായ്‌പയെടുത്താണെന്നും ഈ വിവരം സ്വത്ത് വിവരണ പട്ടികയിൽ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോപണം പ്രത്യേക ലക്ഷ്യങ്ങളോടെ
പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്ന് ഡിജിപി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രത്യേക ലക്ഷ്യങ്ങളോടെ ആണ് തനിക്കെതിരെ ആരോപണം ഉയർന്നതെന്നായിരുന്നു അജിത് കുമാർ പ്രതികരിച്ചത്.























