ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജി.പി.ടി. ഇനി പുതിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. ഉപഭോക്താക്കളുമായി സംവദിക്കുന്നതിനിടയിൽ ഇനി പരസ്യങ്ങളും പ്രത്യക്ഷപ്പെടും. കേവലം ഒരു സൗജന്യ സേവനം എന്നതിനപ്പുറം, എ.ഐ. സാങ്കേതികവിദ്യയെ സാമ്പത്തികമായി ലാഭകരമായ ഒരു മേഖലയാക്കി മാറ്റാനുള്ള ഓപ്പൺ എ.ഐ.യുടെ വലിയൊരു നീക്കമാണിത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കാനായി കോടിക്കണക്കിന് രൂപയാണ് കമ്പനികൾ മുടക്കുന്നത്. ഇത്രയധികം തുക നിക്ഷേപിച്ചിട്ടും കൃത്യമായ വരുമാനം ലഭിച്ചില്ലെങ്കിൽ ഈ മേഖലയ്ക്ക് മുന്നോട്ടുപോകാൻ പ്രയാസമായിരിക്കും. ഈ പശ്ചാത്തലത്തിലാണ് വരും ആഴ്ചകളിൽ ചാറ്റ് ജി.പി.ടി വഴി പരസ്യ വിതരണം ആരംഭിക്കാൻ ഓപ്പൺ എ.ഐ. തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ അമേരിക്കയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുക, പിന്നീട് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ഈ മാറ്റം എത്തും.
എല്ലാ ഉപഭോക്താക്കളെയും ഈ മാറ്റം ഒരുപോലെ ബാധിക്കില്ല. സാം ഓൾട്ട്മാൻ പങ്കുവെച്ച വിവരങ്ങൾ പ്രകാരം പ്രധാനമായും രണ്ട് വിഭാഗം ആളുകൾക്കായിരിക്കും പരസ്യങ്ങൾ കാണേണ്ടി വരിക:
- ചാറ്റ് ജി.പി.ടി. സൗജന്യമായി ഉപയോഗിക്കുന്നവർ.
- പ്രതിമാസം എട്ടു ഡോളർ നിരക്കിലുള്ള പുതിയ ‘ഗോ’ (Go) സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്തിട്ടുള്ളവർ.
പരസ്യങ്ങൾ വരുന്നതോടെ ചാറ്റ് ജി.പി.ടി. നൽകുന്ന മറുപടികളുടെ ഗുണനിലവാരം കുറയുമോ എന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ, പരസ്യദാതാക്കളിൽ നിന്ന് പണം വാങ്ങി മറുപടികളെ സ്വാധീനിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഓപ്പൺ എ.ഐ. വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറുപടികൾ എല്ലായ്പ്പോഴും ഏറ്റവും ഉചിതവും സഹായകവുമായിരിക്കും. ഇതിനുപുറമെ, പരസ്യങ്ങൾ മറുപടികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുകയെന്നും അവ കൃത്യമായി ലേബൽ ചെയ്തിട്ടുണ്ടാകുമെന്നും കമ്പനി ഉറപ്പുനൽകുന്നു.
സ്വകാര്യതയുടെ കാര്യത്തിലും കർശനമായ നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്:
- ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ പരസ്യദാതാക്കൾക്ക് നൽകില്ല.
- ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വിൽക്കില്ല.
- ഉപഭോക്താക്കൾക്ക് തങ്ങളുടെ വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാനും പേഴ്സണലൈസേഷൻ ഓഫ് ചെയ്യാനും സാധിക്കും.
വരുമാനത്തേക്കാൾ ഉപഭോക്താക്കളുടെ മികച്ച അനുഭവത്തിനും വിശ്വാസത്തിനുമാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് കമ്പനി ആവർത്തിക്കുന്നു. പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ടാകും.























