രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് വിമർശനപരമായി ഫേസ്ബുക്ക് പോസ്റ്റിട്ട സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്.
രശ്മിതക്കെതിരെ സ്വാഭാവിക നടപടി ഉണ്ടാകും, എന്നാൽ എന്തു നടപടിയാണ് ഉണ്ടാകുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എ ജി പറഞ്ഞു.ഇന്ന് ആലുവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി എ.ജി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
സംസ്ഥാന മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടത്തിയത്. അതിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സർവലാശാല വി.സി നിയമനങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി. ഗവർണർക്കല്ല സർക്കാരിനാണ് എ.ജി നിയമോപദേശം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.























