ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നെന്ന് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളം തകർന്ന ചിത്രങ്ങൾ സഹിതമാണ് റിപ്പോർട്ട്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാക്കിസ്ഥാൻ പറയുന്നു. മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. ശനിയാഴ്‌ച പുലർച്ചെ 4.15 മണിയോടെ ആണ് ഇന്ത്യ ആക്രമണം നടത്തിയത്.
പാക്കിസ്ഥാൻ്റെയും യുഎഇയുടെയും സൗഹൃദത്തിൻ്റെയും ചിഹ്നമായാണ് വിമാന താവളം കരുതുന്നത്. ഇന്ത്യയുടെ തിരിച്ചടിയില്‍ വന്‍ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ കുറിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ പാക്കിസ്ഥാനിലെ യുഎഇ എംബസിയിലും അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ്റെ ഏവിയേഷന്‍ നെറ്റ്‌വര്‍ക്കില്‍ നിര്‍ണായകമായ സ്വാധീനമുള്ള വിമാന താവളമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത്. ഇന്ത്യന്‍ ആക്രമണങ്ങള്‍ പാക് ഭരണകൂടം നിഷേധിക്കുന്നതിനിടെ ആണ് പാക് മാധ്യമങ്ങള്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
“പാക്കിസ്ഥാൻ്റെ സമവായ നീക്കം ഇന്ത്യൻ സേന വ്യോമ താവളങ്ങൾ തകർത്തതോടെ എന്ന് ബിജെപി. 11 വ്യോമതാവളങ്ങൾ തകർത്തതോടെ ആണ് ഇന്ത്യൻ ഡിജിഎംഒയെ വിളിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായത്. 96 മണിക്കൂർ നീണ്ട ആക്രമണ ശ്രമത്തെയാണ് സേന പ്രതിരോധിച്ചത്”-ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എക്‌സിൽ കുറിച്ചു. ഇന്ത്യൻ സേന തകർത്ത പാക് സൈനിക കേന്ദ്രങ്ങളുടെ ലിസ്റ്റും ബിഎൽ സന്തോഷ് പങ്കുവെച്ചു.
അതേസമയം ഇന്ത്യാ- പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മു കാശ്‌മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക തുടരുകയാണ്. വെടിനിർത്തലിന് ശേഷം ശനിയാഴ്‌ച രാത്രി അപ്രതീക്ഷിതമായി കേട്ട സ്ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല. അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം.
വെടി നിർത്തലിന് തീരുമാനിച്ചെങ്കിലും ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകര പ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.