ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകന്‍ ജോഫ്രി ഇ ഹിൻ്റെൺ. എഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിൻ്റെൺ പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിൻ്റെണ്‍ ആശങ്ക രേഖപ്പെടുത്തി. എഐ വികസനവുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറിച്ച് ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മെഷീൻ ലേർണിങ്ങിൻ്റെ സാധ്യതകൾ തുറന്ന അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ് ഫീൽഡ്, കനേഡിയൻ ശസ്ത്രതജ്ഞനായ ജെഫ്രി ഇ ഹിൻ്റെൺ എന്നിവരാണ് 2024ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടത്. നിർമിത ന്യൂറൽ ശൃംഖലകൾ (ARTIFICIAL NEURAL NETWORKS) ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്‌തമാക്കിയ മൗലികമായ കണ്ടെത്തലുകൾക്കും നൂതന ആവിഷ്‌കാരരങ്ങൾക്കുമാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്നാണ് നൊബേൽ അക്കാദമി അറിയിച്ചത്.
ഡേറ്റയിൽ ചിത്രങ്ങളും മറ്റ് തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി സൃഷ്‌ടിച്ചതിനാണ് ജോൺ ഹോപ് ഫീൽഡ് നൊബേൽ സമ്മാനത്തിന് അർഹനായത്. ഡേറ്റയിൽ സ്വയമേവ വസ്‌തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതും പോലെയുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന രീതി ആവിഷ്‌കരിച്ചതാണ് ജെഫ്രി ഹിൻ്റൺ പുരസ്‌കാരത്തിന് അർഹനാക്കിയത്.
അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ഒരു കോണ്‍ഫറന്‍സ് കോളിനിടയിലാണ് എഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഹിൻ്റെൺ ആശങ്ക പ്രകടിപ്പിച്ചത്. വ്യാവസായിക വിപ്ലവത്തിന് സമാനമായി എഐ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ധിപ്പിക്കും. മികച്ച ആരോഗ്യ പരിരക്ഷയും കാര്യക്ഷമതയും നല്‍കും. എന്നാല്‍ ഇതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും ആശയങ്കപ്പെടേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിന്മേലുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടാല്‍ വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് രംഗത്ത് ധാര്‍മിക പരിഗണനകളുടെയും ഉത്തരവാദിത്ത വികസനത്തിൻ്റെയും പ്രാധാന്യം ഹിൻ്റെൺ ഊന്നിപ്പറഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ശാസ്ത്രജ്ഞരും നയരൂപീകരണക്കാരും വ്യവസായ പ്രമുഖരും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐ പല മേഖലകളിലേക്കും കൂടുതല്‍ വ്യാപിക്കുന്ന സമയത്താണ് ഹിൻ്റെൺ മുന്നറിയിപ്പ് ശ്രദ്ധേയമാണ്.