The Kerala Story 2 സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി. കേസ് വിധി പറയാൻ മാറ്റി. രാത്രി വൈകിയും വാദം നീണ്ടുനിന്ന സാഹചര്യത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് അപ്പീൽ പരിഗണിച്ചത്. സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞതാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
റിലീസ് തടഞ്ഞ വിധിക്കെതിരെ നിർമാതാക്കൾ ഉടൻ തന്നെ അപ്പീൽ സമർപ്പിച്ചു. വൈകിട്ട് 7.30ഓടെ പ്രത്യേക സിറ്റിംഗിൽ ജസ്റ്റിസുമാരായ അരവിന്ദ് ശുശ്രുത് ധർമ്മാധികാരി, വി.എം. ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു.
കേരളത്തെ അപകീർത്തിപ്പെടുത്തുന്നതല്ല സിനിമയെന്നും, ഒരു മതവിഭാഗത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്നും നിർമാതാക്കൾ വാദിച്ചു. സാമൂഹ്യ തിന്മകളെ തുറന്നുകാട്ടുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. നിർമാതാക്കൾക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഹാജരായി. സെൻസർ ബോർഡിന് വേണ്ടി സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശനും കോടതിയിൽ പ്രതിനിധീകരിച്ചു.
അതേസമയം, ഹർജി പൊതുതാൽപര്യ സ്വഭാവമുള്ളതല്ലേ എന്ന ചോദ്യമാണ് ഡിവിഷൻ ബെഞ്ച് ഉയർത്തിയത്. ഇത്തരത്തിലുള്ള ഹർജികൾ സാധാരണയായി ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതാണെന്നും, ഇത് എങ്ങനെ സിംഗിൾ ബെഞ്ച് പരിഗണിച്ചുവെന്ന കാര്യവും കോടതി ചോദിച്ചു. കേസിൽ വിധി പിന്നീട് പ്രസ്താവിക്കും.























