കേരളത്തിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ ഗ്രൂപ്പായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ പേരിലുള്ള 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി, അബ്ദുള്‍ റഷീദിന്റെ കീഴിലുള്ള ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്പനി ഹീരാ സമ്മര്‍ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്.
കമ്പനിക്ക് വേണ്ടി വായ്പ ലഭിക്കാന്‍ ബാങ്കിന് ഈടായി നല്‍കിയിരുന്ന സെക്യൂരിറ്റികള്‍ എസ്ബിഐയെ കബളിപ്പിച്ച് വിറ്റ് കോടികള്‍ സമ്പാദിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. ഇതിനു പുറമെ വായ്പ തിരിച്ചടവിലും തട്ടിപ്പ് നടത്തിയതായും ഇഡി ആരോപിക്കുന്നു. തട്ടിപ്പിലൂടെ പ്രതികള്‍ 34.82 കോടി രൂപ തട്ടിയെടുത്തതായും ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു .























