റഷ്യ പുതിയതായി ഉപരോധം ഏർപ്പെടുത്തിയ അമേരിക്കൻ പൗരന്മാരുടെ പട്ടികയിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയും. 500 യുഎസ് പൗരന്മാർക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി റഷ്യ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ബരാക് ഒബാമയും ഉൾപ്പെട്ടിരുന്നു. “ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക് മറുപടിയായി, 500 അമേരിക്കക്കാർക്ക് റഷ്യൻ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയ യുഎസ് നൂറുകണക്കിന് റഷ്യൻ കമ്പനികളെയും വ്യക്തികളെയും ഇന്നലെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. “റഷ്യയ്‌ക്കെതിരായ ശത്രുതാപരമായ ഒരു നടപടിക്കും ഉത്തരം ലഭിക്കാതെ പോകില്ലെന്ന് വാഷിംഗ്ടൺ വളരെക്കാലം മുമ്പേ പഠിക്കേണ്ടതായിരുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇതോടൊപ്പം സ്റ്റീഫൻ കോൾബർട്ട്, ജിമ്മി കിമ്മൽ, ജോ സ്കാർബറോ തുടങ്ങിയ ടെലിവിഷൻ താരങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെടും. ഉക്രെയ്‌നിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളെയും റഷ്യൻ വിരുദ്ധ വികാരവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും കരിമ്പട്ടികയിൽ പെടുത്തിയതായി റഷ്യ പ്രഖ്യാപിച്ചു. മാർച്ച് മുതൽ റഷ്യയിൽ തടവിലാക്കപ്പെട്ട യുഎസ് മാധ്യമപ്രവർത്തകൻ ഇവാൻ ഗർഷോവിക്കിന് കോൺസുലാർ സംരക്ഷണം നിഷേധിച്ചതായി റഷ്യ പ്രസ്താവനയിൽ പറഞ്ഞു.























