ബിബിസി അതിന്റെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി . ആദായനികുതി ലംഘനത്തിന്റ പേരിലുള്ള കേന്ദ്രസർക്കാരിന്റെ നടപടിയുടെ സാഹചര്യത്തിലാണ് നീക്കം ഉണ്ടായത്.
വരുന്ന ആഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. ഇനിമുതൽ ഈ കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികൾക്കായി ബിബിസി സർക്കാരിന് അപേക്ഷ നൽകി. വേറെ ഒരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമെന്നും മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം.
അതേസമയം ബിബിസി മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് നല്‍കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും പത്രപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി കൂടെയുണ്ടെന്നും കളക്ടീവ് ന്യൂസ് റൂം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രൂപ ഝാ പറഞ്ഞു.
1940 മെയ് മാസത്തിലായിരുന്നു ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. 2002ൽ നടന്ന ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് 2023 ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തിരുന്നു.























