ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന് കാരണം സുരക്ഷാ വീഴ്ച്ച എന്ന് കണ്ടെത്തല്‍. കര്‍ണാടക സര്‍ക്കാരും കെസിഎയും ഒരുമിച്ചു സ്വീകരണ പരിപാടി സംഘടിപ്പിച്ചത് ആണ് വിനയായത്. സ്റ്റേഡിയത്തിലെ തിരക്ക് എത്രമാത്രം വരും എന്നത് മുന്‍കൂട്ടി കാണാന്‍ ആയില്ലെന്നും ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ആർസിബി ആരാധകര്‍ ബാരിക്കേഡുകള്‍ മറികടന്നെന്നും തടയാന്‍ ആവശ്യത്തിന് പൊലീസുകാരുണ്ടായില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ‘5000 പൊലീസുകാര്‍ക്ക് നാലു ലക്ഷം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ടി വന്നു. കര്‍ണാടക സര്‍ക്കാരും കെസിഎയും ഒരുമിച്ചു സ്വീകരണ പരിപാടി സംഘടിപ്പിച്ചത് വിനയായി. ആര്‍സിബി സമൂഹ മാധ്യമ പോസ്റ്റിലൂടെ ആള്‍കൂട്ടത്തെ ക്ഷണിച്ചു വരുത്തി.
പൊലീസ് അനുമതി നിഷേധിച്ച കാര്യം ആരാധകരെ അറിയിച്ചില്ല. അവധി ദിനമല്ലാതിരുന്നിട്ടും ആരാധകര്‍ കൂട്ടമായെത്തി’, റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം അപകടത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു ഡിസി ജഗദീഷ് ഐഎഎസ് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ തെളിവെടുപ്പിനെത്തും.
15 ദിവസത്തിനകം മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതീക്ഷിക്കാത്ത ആള്‍ക്കൂട്ടം രൂപപ്പെട്ടതെങ്ങനെ എന്ന് പരിശോധിക്കും. ആര്‍സിബിയുടെ സമൂഹ മാധ്യമ പോസ്റ്റ് പരിശോധിക്കും. കെസിഎ ഭാരവാഹികളില്‍ നിന്നും മൊഴി എടുക്കും. പരിക്കേറ്റവരെയും അന്വേഷണ സംഘം സന്ദര്‍ശിക്കും.