സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ എമ്പുരാൻ്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ബിജെപി നേതാവ്. ഈ സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതാണെന്നും ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗം സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.
നായകനായ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്ര സർക്കാരിനെയും എതിർകക്ഷികൾ ആക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ വിജീഷ് കണ്ടാണിശ്ശേരിയെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനത്തെ തുടർന്നായിരുന്നു നടപടി.