ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ കൂടുന്നതായി റിപ്പോര്‍ട്ട്.2023 നേക്കാൾ 74.4 ശതമാനം വര്‍ദ്ധനവ് 2024 ല്‍ ഉണ്ടായതായി യുഎസിലെ വാഷിംഗ് ടണ്‍ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബ് (India Hate Lab) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിജെപിയും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വിരോധം പ്രചരിപ്പിച്ച് ഭുരിപക്ഷ ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്താണ് മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതെന്നും ഈ റിസര്‍ച്ച് സ്ഥാപനത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നു .
മുസ്ലീങ്ങള്‍ ഇന്ത്യയിൽ നുഴഞ്ഞ് കയറ്റക്കാരാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ അവര്‍ക്ക് വീതിച്ചു നല്‍കുമെന്നൊക്കെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. 2023 ല്‍ 668 വിദ്വേഷ പ്രസംഗങ്ങളാണ് ബിജെപി നേതാക്കള്‍ നടത്തിയത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലത്താണ് വിദ്വേഷ പ്രസംഗങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിലെത്തുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്ന വേളയില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചര്‍ച്ചയാക്കും എന്നാണ് സൂചന. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചന നടപടികള്‍ ഒന്നുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.