രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി പൊരുതുവാനായി ബ്രിട്ടന്റെ എല്ലാ കോളനികളിലും നിന്നും ബ്രിട്ടിഷ് സേനയിലേക്ക് ആളുകളെ എടുത്തതിന്റെ ഭാഗമായി റോയൽ ഇന്ത്യൻ നേവിയിലേക്കും ഒരുപാട് ആളുകളെ റിക്രൂട് ചെയ്തു. 1944 ആയപ്പോഴേക്കും മുപ്പതിനായിരത്തിലധികം സൈനികരുള്ള ഒരു സേനയായി അങ്ങനെ റോയൽ ഇന്ത്യൻ നേവി മാറി. നേവൽ റേറ്റിംഗ്‌സ് എന്ന നേവിയിലെ ഏറ്റവും താഴ്ന്ന പോസ്റ്റിലേക്കായിരുന്നു ഇവർ റിക്രൂട് ചെയ്യപ്പെട്ടത്.
പക്ഷെ ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ബ്രിട്ടീഷ് ഭരണകൂടം ഒരുക്കിയില്ല. വൃത്തിഹീനവും ഒട്ടും സൗകര്യമില്ലാത്തതുമായ ഇടങ്ങളിൽ അവർക്ക് താമസിക്കേണ്ടി വന്നു. മാന്യമായ ഭക്ഷണം പോലും അവർക്ക് ലഭ്യമാക്കിയിരുന്നില്ല. ഇതുകൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും വംശീയ അധിക്ഷേപവും ജോലിയിൽ വരുത്തുന്ന ചെറിയ പിഴവുകൾക്ക് പോലും ലഭിച്ചിരുന്ന ക്രൂരമായ ശിക്ഷകളും തുച്ഛമായ വേതനവുമടക്കം തികച്ചും നരകപൂർണമായ ജീവിതമായിരുന്നു റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ സൈനികർക്കു, പ്രത്യേകിച്ചും നേവൽ റേറ്റിംഗ്‌സ്നു നയിക്കേണ്ടി വന്നത്.
1946 ഫെബ്രുവരി രണ്ടിന് കമാൻഡർ ഇൻ ചീഫ് ജനറൽ ക്ലൗഡ് ഔചിൻലേക്ക് , HMIS തൽവാർ സന്ദര്ശിക്കാനെത്തുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ BC ദത്തും കൂട്ടരും തങ്ങളുടെ പ്രതിഷേധം പ്രകടമാക്കാൻ തീരുമാനിച്ചു. കമാൻഡർ ഇൻ ചീഫ് സല്യൂട്ട് സ്വീകരിക്കേണ്ട വേദിയിൽ അവർ ‘ജയ് ഹിന്ദ്’ എന്നും ‘ക്വിറ്റ് ഇന്ത്യ’ എന്നുമെല്ലാം പെയിന്റ് ചെയ്തു വെച്ചു. ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള പോസ്റ്ററുകളും ലഘുരേഖകളും മറ്റും ചുമരുകളിൽ ഒട്ടിച്ചു. പക്ഷെ ഇത്തവണ അവർ പിടിക്കപ്പെട്ടു. BC ദത്ത് അറസ്റ്റ് ചെയ്യപ്പെട്ടു.
ഇതോടൊപ്പം HMIS തൽവാറിന്റെ commanding ഓഫീസർ ആയ കമാൻഡർ കിംഗ് ഇന്ത്യൻ സൈനികരോട് വളരെ മോശമായി പെരുമാറുകയും അവരെ അസഭ്യം പറയുകയുമൊക്കെ ചെയ്തു. അങ്ങനെ അവർ ഫെബ്രുവരി 18നു പണിമുടക്കുകയും നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. നിലവാരമില്ലാത്ത ഭക്ഷണത്തിനും മേലുദ്യോഗസ്ഥരുടെ മോശപ്പെട്ട പെരുമാറ്റത്തിനുമെതിരെ ‘No food No work’ എന്ന മുദ്രാവാക്യവുമുയർത്തിക്കൊണ്ട് പ്രക്ഷോഭം ആരംഭിച്ച അവർ അങ്ങനെ നാവിക കലാപത്തിന് തുടക്കം കുറിച്ചു. ഇവർ കപ്പലുകളിൽ നിന്ന് ബ്രിട്ടന്റെ യൂണിയൻ ജാക്ക് നീക്കം ചെയ്ത്, അവിടെ കോൺഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കൊടികൾ നാട്ടി.
ആയുധങ്ങൾ പിടിച്ചെടുത്തതുകൊണ്ട് ഇത്രയും കാലം തങ്ങളെ ക്രൂരമായ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത മേലുദ്യോഗസ്ഥരെ അവർ അറസ്റ്റ് ചെയ്തു. ബോംബെ ആസാദ് മൈതാനത്തിൽ സമരം ചെയ്യുന്ന നാവികർ ഒത്തുകൂടി. ‘INA തടവുകാരെയും രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക’ , ‘ഇന്തോനേഷ്യയിൽ നിന്നും ഇന്ത്യൻ സൈനികരെ തിരിച്ചുവിളിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും കൊടികളുമേന്തി അവർ ബോംബയിലെ തെരുവുകളിൽ കൂടി മാർച്ച് ചെയ്തു.
എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, ഇന്ത്യൻ സൈനികരെ ഇന്തോനേഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നും തിരിച്ചു വിളിക്കുക, ഇന്ത്യക്കാരായ സൈനികരോടുള്ള വിവേചനവും മോശപ്പെട്ട പെരുമാറ്റവും അവസാനിപ്പിക്കുക, ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുക, ബ്രിട്ടിഷ് സൈനികർക്കു സമാനമായ ശമ്പളവും ആനുകൂല്യങ്ങളും ഇന്ത്യൻ സൈനികർക്കും നൽകുക, ഇന്ത്യക്കാരെ ഓഫീസർമാരെയും സൂപ്പർവൈസർമാരായും നിയമിക്കുക തുടങ്ങിയവയായിരുന്നു അവരുടെ ആവശ്യങ്ങൾ.
കൽക്കട്ട, കറാച്ചി, മദ്രാസ്, കൊച്ചി, വിശാഖപട്ടണം, മണ്ഡപം, ആൻഡമാൻ തുടങ്ങി ബഹ്‌റൈൻ മുതൽ പോർട്ട് ബ്ലെയർ വരെയുള്ള റോയൽ ഇന്ത്യൻ നേവിയുടെ കപ്പലുകളിലേക്കും കരയിലുള്ള സ്ഥാപനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഫെബ്രുവരി 21നു തങ്ങളെ വളഞ്ഞ സൈന്യത്തിന്റെ പിടിയിൽ നിന്നും പുറത്തു കടക്കാൻ നാവികർ നടത്തിയ നീക്കത്തെ വെടിവയ്പ്പിലൂടെയാണ് ബ്രിട്ടീഷുകാർ നേരിട്ടത്. കോട്ടകളിൽ നിന്നും നാവിക കേന്ദ്രങ്ങളിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിച്ച നാവികർക്ക് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തു. സമരം ചെയ്യുന്ന നാവികർക്ക് പിന്തുണ തേടിക്കൊണ്ട് ഫെബ്രുവരി 22ന് ഹർത്താൽ ആചരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വനം ചെയ്തു.
വലിയ റാലികളും പ്രകടനങ്ങളും നടന്നു. ഫാക്ടറികളിലെയും മില്ലുകളിലെയും തൊഴിലാളികളും ബോംബെ സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളും ബോംബയിലെ ദേശസ്നേഹികളായ സാധാരണ ജനങ്ങളും ഹർത്താലിൽ പങ്കുചേർന്നു. വളരെ ശക്തമായ രീതിയിൽ തന്നെ ബ്രിട്ടിഷ് സേന ഈ മുന്നേറ്റത്തെ നേരിട്ടു. ആയുധധാരികളായ പട്ടാളക്കാരെ നഗരത്തിലുടനീളം വിന്യസിപ്പിച്ചു. ആളുകൾ കൂടുതൽ നിൽക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ അവർ വെടിയുതിർത്തു. ഒരുപാട് സാധാരക്കാരാണ് ഇത്തരത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. 250 പേരെങ്കിലും ഈ നരനായാട്ടിൽ കൊല്ലപ്പെട്ടു. പരേൽ മഹിളാ സംഘ് എന്ന സംഘടനയുടെ പ്രവർത്തകയായിരുന്ന കമ്മ്യൂണിസ്റ്റുകാരിയായ കമൽ ദോണ്ടേ യും ഈ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളോട് ഈ സംഭവം ഗൗരവമായി കാണണമെന്നും സെൻട്രൽ അസ്സെംബ്ലിയിൽ ഇക്കാര്യം ഉന്നയിക്കണമെന്നും പ്രക്ഷോഭത്തിലുള്ള നാവികരുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും കമ്മ്യൂണിസ്റ്റ് പാർടി, കോൺഗ്രസിനോടും ലീഗിനോടും ആവശ്യപ്പെട്ടു. ഗാന്ധിയും സർദാർ പട്ടേലും ജിന്നയും അടക്കമുള്ള ദേശിയ നേതാക്കളും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും തങ്ങളോടൊപ്പം നിൽക്കില്ല എന്ന് തിരിച്ചറിഞ്ഞ നാവികർ ഫെബ്രുവരി 23ഇന് ഒടുവിൽ പ്രക്ഷോഭം അവസാനിപ്പിച്ചുകൊണ്ട് കീഴടങ്ങി. തങ്ങൾ കീഴടങ്ങുന്നത് ഇന്ത്യയ്ക്ക് മുന്നിലാണ് ബ്രിട്ടന് മുൻപിൽ അല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ആ ധീരദേശാഭിമാനികൾ അവരുടെ പോരാട്ടം അവസാനിപ്പിച്ചത്.
( കടപ്പാട്- സിപിഎം കേരളാ- സോഷ്യൽ മീഡിയാ പേജ് )























