ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഈ വരുന്ന ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ.ന്യൂസിലൻഡിനെതിരെ നേരിട്ട ഞെട്ടിപ്പിക്കുന്ന പരമ്പര പരാജയം വിലയിരുത്തുന്ന ബി.സി.സി.ഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ടീമിനെ ഒരു ഉടച്ചുവാർക്കലിന് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.
ടീമിലെ ചില മുതിർന്ന താരങ്ങളുടെ കാര്യത്തിൽ ബി.സി.സി.ഐ ഉടനെ അനൗദ്യോഗിക ചർച്ചകൾ നടത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയോടെ ക്യാപ്ടൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ ഭാവിയാകും ഓസ്‌ട്രേലിയയിൽ തീരുമാനിക്കപ്പെടുക.
നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ അടുത്ത ഇംഗ്ലണ്ട് പരമ്പരയിൽ നാല് മുതിർന്ന താരങ്ങളും ഉണ്ടായേക്കില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ സ്ഥരീകരിക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരെ നിറം മങ്ങിയ രോഹിത് ശർമ കിവീസിനെതിരെയും മോശം പ്രകടനം തുടരുകയായിരുന്നു.
കേവലം 2,52,0,8,18,11 എന്നിങ്ങനെയായിരുന്നു ക്യാപ്റ്റൻ നേടിയ സ്‌കോറുകൾ. ഇതിഹാസ താരമായ വിരാട് കോഹ്ലിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കോഹ്ലി ന്യൂസിലന്ഡിനെതിരെ സമ്പൂർണ പരാജയമായിരുന്നു. 0,70,1,17,4,1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകൾ.