കോൺഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും നേതാക്കളുടെ ആത്മഹത്യകളിലും പ്രതിരോധത്തിലായി നേതൃത്വം. വയനാട്ടിൽ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് വാര്‍ഡ് പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിറകേയാണ് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയൻ്റെ മരുമകള്‍ പത്മജയും ആത്മഹത്യ ശ്രമം നടത്തിയത്.
സംഭവത്തില്‍ എന്‍എം വിജയൻ്റെയും ജോസ് നെല്ലേടത്തിൻ്റെയും കുടുംബങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി ക്കൊണ്ട് രംഗത്ത് എത്തുമെന്നാണ് പുറത്തുവരുന്ന സൂചന. ഇതിൻ്റെ ഭാഗമായി ശനിയാഴ്‌ച പത്മജയുടെ മകന്‍ കോണ്‍ഗ്രസിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസിന് എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പത്മജ ഉന്നയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖിനെതിരായ പരാമര്‍ശങ്ങളും പത്മജ നടത്തിയിരുന്നു.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കുമെന്നാണ് മുന്നറിയിപ്പ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്നതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി നേതാക്കൾ സംസാരിക്കുകയാണ്.
പ്രതിപക്ഷത്തെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യം പ്രതിരോധത്തിലാകുമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം രംഗത്തെത്തി. കോൺഗ്രസിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകൾ ആണ് രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടി, കോൺഗ്രസ് വാരിയേഴ്‌സ്, കോൺഗ്രസ് ബറ്റാലിയൻ, യുവ തുർക്കി എന്നീ പേരുകളിൽ അറിയപ്പെടുന്ന കോൺഗ്രസിൻ്റെ സൈബർ പേജുകളിലാണ് രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.
ശബ്‌ദ സന്ദേശങ്ങൾ വ്യാജമാണെങ്കിൽ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം. പൊതുസമൂഹത്തിന് മുന്നിൽ മറുപടി പറയണമെന്നും ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ സമരങ്ങളെ ദുർബലപ്പെടുത്തരുതെന്നും വ്യക്തിപരമായ കളങ്കം പാർട്ടിക്ക് ബാധ്യത ആവരുതെന്നും വ്യക്തമാക്കുന്നു.























