ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്നും നടന്നത് വോട്ടുകൊള്ളയാണെന്നും കോൺഗ്രസ് ആരോപിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമെന്ന് അറിയിച്ച കെ.സി വേണുഗോപാൽ, തിരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പുകൾ നടന്നതായും സ്ഥിതി അതീവ ഗുരുതരമാണെന്നും പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമ നടപടികളും തുടർനടപടികളും സ്വീകരിക്കുമെന്നും പറഞ്ഞു. ഇതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും ശേഖരിച്ച് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർജെഡി നേതാവ് തേജസ്വി യാദവുമായി സംസാരിച്ചതായും, ബിഹാർ തിരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ മുന്നണിയിലെ സഖ്യകക്ഷികൾ ഒരുമിച്ച് വിശകലനം ചെയ്യുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.























