കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) ഒരു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നു. ബാർബഡോസിൽ രണ്ട് ക്രിക്കറ്റ് കളിക്കാരെയും ഒരു ലീഗ് ഉദ്യോഗസ്ഥനെയും ചില അക്രമികൾ തോക്കുചൂണ്ടി ആക്രമിച്ച് കൊള്ളയടിച്ചു. ഈ സംഭവം ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് .
സെപ്റ്റംബർ 9 ന് പുലർച്ചെ 3 മണിയോടെ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് ടീമിലെ രണ്ട് കളിക്കാരും ഒരു സിപിഎൽ ഉദ്യോഗസ്ഥനും ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ ഭക്ഷണത്തിനായി നിൽക്കുമ്പോൾ, ചില അക്രമികൾ അവരെ വളഞ്ഞു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി അവരുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു.
സംഘർഷത്തിനിടെ, അക്രമികളിൽ ഒരാളുടെ കയ്യിൽ നിന്ന് ഒരു തോക്ക് വീണു. വിവരം ലഭിച്ചതിനെത്തുടർന്ന് ബാർബഡോസ് പോലീസ് സ്ഥലത്തെത്തി ആയുധം കണ്ടെടുത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം, എന്നാൽ കളിക്കാരും ഉദ്യോഗസ്ഥനും പരിഭ്രാന്തിയിലായി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തങ്ങളുടെ കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും പോലീസ് അന്വേഷണവുമായി അവർ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും. ഇരകളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് സിപിഎൽ വക്താവ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇരകളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാട്രിയറ്റ്സ് ടീമിന് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 11 ന് കെൻസിംഗ്ടൺ ഓവലിൽ ബാർബഡോസ് റോയൽസിനെതിരെ പാട്രിയറ്റ്സ് ടീം മത്സരിക്കും.























