എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകന്‍ പൃഥ്വിരാജിനും മുഖ്യനടനായ മോഹന്‍ലാലിനും എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും ആണെന്ന് ഫെഫ്‌ക.
സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, വിമര്‍ശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലും ആവരുതെന്നാണ് കക്ഷിരാഷ്ട്രീയ- മതഭേദമന്യേ എല്ലാവരോടും പറയാനുള്ളതെന്നും ഫെഫ്‌ക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സാര്‍ത്ഥകമായ ഏതു സംവാദത്തിൻ്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്‌ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിറുത്തുന്നു.
ഉറക്കത്തില്‍ സിംഹങ്ങളെ സ്വപ്‌നം കണ്ട വൃദ്ധനായ സാന്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, ‘നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ, അയാളെ തോൽപിക്കാനാവില്ല. കലയും കലാകരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത് – ഫെഫ്‌ക കുറിപ്പില്‍ വ്യക്തമാക്കി.