| രാകേഷ് സനൽ
ഈ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിച്ച മാധ്യമ പരിപാടിയായ കട്ടിംഗ് സൗത്തിനെതിരേ അപവാദ പ്രചാരണം നടത്തിയതിന് കര്‍മ ന്യൂസിനെതിരേ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോണ്‍ഫ്‌ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ട്രി, ന്യൂസ് മിനിട്‌സ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ പരാതിയിലാണ് ഈ നടപടി.
ഈ പരിപാടിയില്‍ പങ്കെടുത്തൊരാള്‍ എന്ന നിലയിലും, ഇതിനെക്കുറിച്ച് കര്‍മ ന്യൂസ് ചെയ്ത വീഡിയോ കണ്ടയാള്‍ എന്ന നിലയിലും ഈ കോടതി ഇടപെടലില്‍ അതീവ സന്തോഷമുണ്ട്. എറ്റവും മാന്യമായി നടന്നൊരു പരിപാടിയായിരുന്നുവത്. അങ്ങനെയൊരു പരിപാടിയെക്കുറിച്ച് അത്രമാത്രം അപവാദം പറഞ്ഞു വച്ചിട്ടുണ്ട് കര്‍മ. മാന്യമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെയാണ് കള്ളങ്ങള്‍ വിളിച്ചു കൂവിയത്.
ഇനിയിപ്പോള്‍ അറിയേണ്ടത്, കെ യു ഡബ്ല്യു ജെ പ്രസ്താവന ഇറക്കുമോ? ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുമോ? പ്രതിപക്ഷ നേതാവ് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമയുയര്‍ത്തുമോ തുടങ്ങിയ കാര്യങ്ങളാണ്. ന്യൂസ് അവറുകാരെ വിടുന്നു. ബാക്കി രണ്ടു കൂട്ടരുണ്ടല്ലോ, കെ യു ഡബ്ല്യൂ ജെ യും പ്രതിപക്ഷ നേതാവും. കര്‍മ ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തനത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല, പക്ഷേ…’ മട്ടില്‍ കുറിപ്പെഴുതുമോ?
‘ കട്ടിംഗ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ച് കര്‍മ ന്യൂസില്‍ ഒരു സ്ത്രീ വന്നിരുന്ന് ശര്‍ദ്ധിക്കുന്ന വീഡിയോ പത്രപ്രവര്‍ത്തക യൂണിയന്‍കാര്‍ എല്ലാവരും കണ്ടിട്ടുണ്ടോയെന്നറിയില്ല, ഇല്ലെങ്കില്‍ പറയാം, കേട്ടാലറയ്ക്കുന്ന അവവാദങ്ങളാണ് കെ യു ഡബ്യൂ ജെ യെക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നത്. കെ യു ഡബ്യൂ ജെ യ്ക്ക് കാനഡയില്‍ യൂണിറ്റുണ്ട്, കട്ടിംഗില്‍ സൗത്തില്‍ വരുന്നത് ബിരിയാണിയും വെള്ളവും കിട്ടുമെന്നോര്‍ത്താണ്, ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ ഭാഗമായി കിട്ടുന്ന കോടികളുടെ പങ്ക് പറ്റുന്നുണ്ട്- തുടങ്ങി പുച്ഛവും പരിഹാസവും നിറഞ്ഞ ആരോപണങ്ങള്‍ പലതുണ്ട്.
ആ പരിപാടിയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരോടായി മുഴക്കുന്ന ഭീഷണികള്‍ ഇങ്ങനെയാണ്; ‘ ഈ സമ്മേളത്തില്‍ പോയിട്ടുള്ളവരെയെല്ലാം ദേശീയ അന്വേഷണ ഏജന്‍സി ലിസ്റ്റില്‍ കയറ്റിയിട്ടുണ്ട്. എത്രകൊല്ലം കഴിഞ്ഞാലും ഇന്ത്യയുടെ തെക്കന്‍ ശരീരത്തിന് എന്തു പരിക്ക് വന്നാലും ആദ്യം കൂട്ടിലാക്കുക ഈ ഫെസ്റ്റിവലുകാരെയാണ്’ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഔദ്യോഗിക വക്താവാണല്ലോ കര്‍മ ന്യൂസ്! ഒന്നു കൂടി; കേരള മീഡിയ അക്കാദമിയും കൂടി പങ്കാളിയായ പരിപാടിയായിരുന്നു കട്ടിംഗ് സൗത്ത്( മീഡിയ അക്കാദമിയെ പറഞ്ഞ അപവാദം വേറെ).
ഇന്റലിജന്‍സുകാര്‍ പേടിപ്പിച്ചതുകാരണം മുഖ്യമന്ത്രി വരാതിരുന്ന പരിപാടി(മുഖ്യമന്ത്രി അന്നേ ദിവസം ഡല്‍ഹിയിലായിരുന്നു. ഓണ്‍ലൈനായി അദ്ദേഹം പരിപാടിയുടെ ഉദ്ഘാടനവും നടത്തി)യില്‍ മന്ത്രി പി. രാജീവിനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ടായിരുന്നു. കര്‍മ ന്യൂസ് നടത്തുന്നത് നിര്‍ഭയ മാധ്യമപ്രവര്‍ത്തനമാണെന്ന ലൈനാണെങ്കില്‍, താന്‍ പങ്കെടുത്തൊരു ചടങ്ങിനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറയുമോ?























