തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്‌ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർസി ബുക്കും ഡിജിറ്റലാകുന്നത്.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിൻ്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ തീരുമാനിച്ചതായി എംവിഡി നിര്‍ദേശമുണ്ട്. അതുകൊണ്ട് തന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോര്‍ വാഹന വകുപ്പിൻ്റെ പരിവാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
പരിവാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ 2025 മാര്‍ച്ച് ഒന്നാം തീയതി മുതല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.