| ഷിബു ഗോപാലകൃഷ്ണൻ
ക്ഷേത്ര പ്രവേശന വിളംബരം ആരംഭിക്കുന്നത് ഇങ്ങനെയാണ്;
ശ്രീപദ്മനാഭദാസ വഞ്ചിപാല സർ രാമവർമ കുലശേഖര കിരീടപതി മന്നേസുൽത്താൻ മഹാരാജ രാജരാമരാജ ബഹദൂർ ഷംഷെർജംഗ് നൈറ്റ് ഗ്രാന്റ് കമാണ്ടർ ഓഫ് ദി മോസ്റ്റ് എമിനെന്റ് ഓർഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സ് കൊണ്ട് 1936 നവംബർ 12ന് ശരിയായ 1112 തുലാം 27ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.
അവിടെ നിന്നാണ് നമ്മൾ നടന്നുനടന്ന് ഇവിടെ വരെ എത്തിയത്. അതൊരു മഹാരാജാവിന്റെയും തിരുദാനമായിരുന്നില്ല. അവകാശബോധമുള്ള മനുഷ്യർ ജാഥ നയിച്ചും അടികൊണ്ടും വേലിക്കെട്ടുകൾ പൊളിച്ചു അമ്പലമണിയടിച്ചും തലപൊട്ടിയും നിരാഹാരം കിടന്നും നേടിയെടുത്ത നീതിയാണ് ക്ഷേത്ര പ്രവേശം.
അയ്യങ്കാളിയും കെ വി കുഞ്ഞിരാമനും ഡോ പൽപ്പുവും ടി കെ മാധവനും കെ കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും കെ പി കേശവമേനോനും മന്നത്ത് പദ്മനാഭനും കേരളത്തെ ഇടമുറിയാതെ അണിനിരത്തി പിടിച്ചുവാങ്ങിയതാണ് ജാതിഭേദമില്ലാതെ മനുഷ്യർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം. ബ്രാഹ്മണ കേന്ദ്രീകൃതമായ സനാതന ജാതിസങ്കൽപ്പങ്ങൾക്ക് കേരളത്തിന്റെ മണ്ണിൽ കിട്ടിയ തലക്കടി ആയിരുന്നു തുറന്നുകൊടുത്ത ക്ഷേത്രങ്ങൾ.
ഇനിയും അതുചെയ്തില്ലെങ്കിൽ ജനങ്ങൾ കൂട്ടത്തോടെ മതപരിവർത്തനം നടത്തുമെന്നും ഇവിടെ ഹിന്ദുമതം അന്യംനിന്നു പോകുമെന്നുമുള്ള തിരുവിതാംകൂർ ഗവണ്മെന്റിന്റെ രഹസ്യറിപ്പോർട്ടിനെ മുഖവിലയ്‌ക്കെടുത്തു രാജാവിനെ ഇതിനുപ്രേരിപ്പിച്ച ദിവാൻ സിപിയെ ഈ അവസരത്തിൽ സ്മരിക്കുന്നു. മറ്റുവഴികൾ ഇല്ലാത്തവിധം ഒരുമിച്ചുനിന്നു മനുഷ്യർ തുറപ്പിച്ചെടുത്തതാണ് ഇക്കാണുന്ന വഴികളെല്ലാം.
അതിനെ കൊട്ടാരം കവിയെയും നാണിപ്പിക്കുന്ന സംബോധനകളെ അച്ചുനിരത്തി വല്ലാതങ്ങ് സുഖിപ്പിക്കരുത്. ഈ സംബോധനകളൊക്കെ എന്നേ നാടുനീങ്ങിയതാണ്. അതിലേക്ക് ഒരു ആധുനിക സമൂഹത്തെ വലിച്ചിഴയ്ക്കരുത്. ഇപ്പോഴും നടുവളച്ചു കൊട്ടാരമുറ്റത്തു എവിടെയോ ഓച്ഛാനിച്ചു നിൽക്കുന്ന വിധേയത്വം ഞങ്ങളുടെ ചിലവിൽ നടത്തരുത്.























