നടൻ പൃഥ്വിരാജിനെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ വരുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്ക് കോടതിയുടെ വിലക്ക്. എറണാകുളം അഡീഷണൽ സബ് ജഡ്ജി ആണ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പൃഥ്വിരാജ് നൽകിയ സിവിൽ മാനനഷ്ട കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2023 മെയ് മാസത്തിൽ ഈ മാധ്യമത്തിന്റെ ഓൺലൈൻ ചാനൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വീഡിയോകളും മുൻനിർത്തി ആയിരുന്നു പൃഥ്വിരാജ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. ആദായ നികുതി വകുപ്പും എൻഫോസ്മെൻ്റും നടത്തിയ റെയ്‌ഡിനെ തുടർന്ന് നടൻ 25 കോടി രൂപ പിഴ അടച്ചു എന്നായിരുന്നു വാർത്ത നൽകിയിരുന്നത്.
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കള്ളപ്പണ മാഫിയമലയാള സിനിമാ മേഖലയിൽ പണം ഇറക്കുന്നതായും ഈ പണം ഉപയോഗിച്ചശേഷമാണ് പൃഥ്വിരാജ് പ്രചരണം നടത്തുന്നത് എന്നുമായിരുന്നു പിന്നീട് വാർത്തകൾ നൽകിയത്. എന്നാൽ വാർത്തകളായി വന്ന ഈ പ്രസ്താവനകൾ എല്ലാം തന്നെ അടിസ്ഥാനരഹിതമാണ് എന്നും നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവന ഇറക്കിയിരുന്നു.
ഈ പ്രസ്താവനയ്ക്ക് ശേഷവും പൃഥ്വിരാജ് പിഴ അടച്ചു എന്ന് പോർട്ടൽ വീണ്ടും വാർത്ത നൽകുകയായിരുന്നു. അതിനു പിന്നാലെയാണ് പൃഥ്വിരാജ് നിയമനടപടി സ്വീകരിച്ചത്. പരാതി നൽകിയ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനും സ്വകാര്യതയ്ക്കും സൽപ്പേരിനും പ്രശസ്തിക്കും കളങ്കം ഉണ്ടാക്കും എന്ന കണ്ടെത്തിയതിനുശേഷമാണ് ഇടക്കാല വന്നിരിക്കുന്നത്. നടനെതിരായുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈൻ ആയിട്ടോ ഓഫ് ലൈൻ ആയിട്ടോ ഒരു പ്ലാറ്റ്ഫോമിലും പോസ്റ്റ് ചെയ്യരുത് എന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.























