| ടി മുരളി
കേരളത്തിലെ പുരാതന ക്ഷേത്രപരിസരങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്നതും, ഒരു കരിങ്കൽ തൂണിൽ മനുഷ്യശരീരത്തെ കഴുവേറ്റി കൊന്നു കിടത്തിയ രൂപത്തിലുള്ളതുമായ കരിങ്കൽ ശിൽപ്പങ്ങളെയാണ് കഴുവേറ്റികല്ലുകൾ (Execution stone) എന്ന് പറയുന്നത്.
കേരളത്തിൽ AD. പത്താം നൂറ്റാണ്ടിന് ശേഷം അക്കാലത്തെ പ്രബല ജനതയായിരുന്ന ബുദ്ധമതക്കാരിൽ നിന്നും സവർണ്ണ ബ്രാഹ്മണമതം തന്ത്രങ്ങളിലൂടെയും (തട്ടിപ്പിലൂടെ) ഹിംസയിലൂടെയും പിടിച്ചെടുത്ത ക്ഷേത്രങ്ങളിലേക്ക് ബുദ്ധമതക്കാർ അഥവ അസവർണ്ണർ (പുലയർ, അരയർ, ഈഴവർ, തിയ്യർ, നാടാർ,… തുടങ്ങിയ ഇന്നത്തെ പിന്നോക്ക പൂർവ്വ ബുദ്ധമതക്കാർ) പുന:പ്രവേശനത്തിന് തുനിഞ്ഞാൽ അവർ കഴുവേറ്റി കൊല്ലപ്പെടും എന്ന് മുന്നറിയിപ്പ് നൽകാനായാണ് കഴുവേറ്റി കല്ലുകൾ ക്ഷേത്രങ്ങൾക്ക് മുന്നിലെ പ്രവേശന വഴിയിൽ സ്ഥാപിക്കപ്പെട്ടിരുന്നത്.
ഈ കുറിപ്പിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അഞ്ച് കഴുവേറ്റി കല്ലുകളുടെ ഫോട്ടോകളും ചിത്രകാരൻ 2019ൽ വരച്ച കഴുവേറ്റിക്കല്ല് എന്ന പെയിൻ്റിങ്ങും കഴുവേറ്റി കല്ലുകളെക്കുറിച്ചുള്ള വിവരണവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുനെല്ലി ക്ഷേത്രത്തിൽ രണ്ട് കഴുവേറ്റി കല്ലുകളും തൃക്കൊടിത്താനം ക്ഷേത്രത്തിലും തിരുവല്ലാഴത്തപ്പൻ ക്ഷേത്രത്തിലുമായി ഓരോ കഴുവേറ്റി കല്ലുകളും അതിനടുത്തു തന്നെയുള്ള അശമന്നൂരിലെ ഒരു പുരയിടത്തിൽ കാണപ്പെട്ട ഒരു കഴുവേറ്റി കല്ലും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള കൂത്താട്ടുകുളം ശിവക്ഷേത്രത്തിന്റെ മുന്നിലുള്ള (കൈകാലുകൾ നഷ്ടപ്പെട്ട) ഒരു കഴിവേറ്റിക്കല്ലും അടക്കമുള്ള ഫോട്ടോകളും കുറിപ്പുമാണ് ഈ പോസ്റ്റിൽ ചേർത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലൂടെ മറ്റേതെങ്കിലും ക്ഷേത്രങ്ങളിൽ ശ്രദ്ധിക്കപ്പെടതെ കാണാൻ ഇടയുള്ള കഴുവേറ്റി കല്ലുകളെ കുറിച്ചുള്ള അറിവു കൂടി, വായനക്കാരുടെ ഭാഗത്തു നിന്നു ലഭിക്കാൻ ഇട വന്നാൽ അത് കേരളത്തിൻ്റെ ഇരുട്ടു നിറഞ്ഞ ചരിത്രത്തെ പ്രകാശമാനമാക്കുന്ന വലിയ സംഭാവനയായിരിക്കും എന്ന് കരുതുന്നു. വായനക്കാർ ക്ഷേത്രങ്ങളിലെ കഴുവേറ്റി കല്ലുകളും അതുപോലുള്ള ചരിത്ര ശേഷിപ്പുകളും കണ്ടു പിടിക്കാൻ ദയവായി സഹായിക്കുക, ഉത്സാഹിക്കുക.)
നമ്മുടെ ക്ഷേത്രങ്ങൾ ഇപ്പോഴും ബ്രാഹ്മണ പൗരോഹിത്യ വംശീയ കുത്തകക്കു കീഴിൽ നിന്നും മോചിതമായിട്ടില്ല. ദേവസ്വം ബോർഡിൽ ഇപ്പോഴും 95% ലേറെ ജീവനക്കാർ സവർണ്ണ ജാതി-ദുരഭിമാനക്കാരാണ്. ഭക്തജനങ്ങൾ എന്നത് ബ്രാഹ്മണ പൗരോഹിത്യത്തിൻ്റെ ആജ്ഞാനുവർത്തികളായ അറിവില്ലാത്ത ശൂദ്ര ഗുണ്ടാസംഘങ്ങളും.
അതു കൊണ്ടു തന്നെ, നമ്മുടെ വിലപ്പെട്ട ചരിത്രത്തെ മുഴുവൻ നശിപ്പിച്ച് പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നും പൊക്കിയെടുത്ത ഭൂഭാഗമാണെന്ന പുരാണ കഥയും, ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാർ പഠിപ്പിച്ച പപ്പറ്റ് രാജവംശങ്ങളെ കുറിച്ചുള്ള സവർണ്ണ പൊങ്ങച്ച ദുരഭിമാന കഥകളും മാത്രമാണ് നമ്മുടെ ചരിത്രമായി ആഘോഷിക്കപ്പെടുന്നത്.
85% ലേറെ വരുന്ന ജനങ്ങളുടെ തനതു ചരിത്രം നമ്മുടെ ക്ഷേത്രങ്ങളിൽ നിന്നും ഇനിയും കണ്ടു പിടിക്കേണ്ട അവസ്ഥയാണുള്ളത്. 1883ൽ കേരളീയരോട് “ചരിത്രം അറിയാൻ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെല്ലുക” എന്ന് ആഹ്വാനം ചെയ്ത സാമുവൽ മെറ്റീർ നമ്മേ നയിക്കട്ടെ !)
a) തിരുനെല്ലി ക്ഷേത്രത്തിലെ കഴുവേറ്റികല്ല്
വയനാട്ടിലെ മാനന്തവാടിയ്ക്കടുത്തുള്ള പ്രശസ്തമായ തിരുനെല്ലി ക്ഷേത്രത്തിൽ ദേവസ്വം സത്രത്തിൻ്റെ (ഗസ്റ്റ് ഹൗസ്) പാർക്കിങ്ങ് ഏരിയയിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രണ്ട് വശത്തുമായി ഓരോ കഴുവേറ്റി കല്ലുകളുണ്ട്. (ഭക്തർ ഈ കഴുവേറ്റി കല്ലുകളുടെ ചുവട്ടിലാണ് പാദരക്ഷകൾ അഴിച്ചു വെക്കുന്നത്.) മാർച്ചട്ടയും വസ്ത്രവും അണിഞ്ഞിട്ടുള്ള രണ്ടു സൈനികരുടേതു പോലുള്ള (തിയ്യ ചേകവന്മാരുടെ) രൂപം, ഒരോ കരിങ്കൽ സ്ലാബുകളിൽ കൊത്തിയെടുത്ത് ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തുമുള്ള കരിംങ്കൽ തൂണുകളിൽ സ്ഥാപിച്ച നിലയിലാണ് കഴുവേറ്റിക്കല്ലുകൾ ഇവിടെ കാണപ്പെടുന്നത്.
താരതമ്യേന പഴക്കം കുറഞ്ഞതും സമീപകാലത്ത് പുതുക്കി പണിതതിൻ്റെ കാലവ്യത്യാസം പ്രകടമാക്കുന്നതുമാണ് ഇവ. സ്തംഭമായി കാണപ്പെടുന്ന കരിങ്കൽ തൂണുകൾ, മനുഷ്യ ശരീരം കൊത്തിയെടുത്ത സമീപകാല സ്ലാബ്കളേക്കാൾ വളരെ പഴക്കമുള്ളതാണ്. മാത്രമല്ല, രണ്ട് കരിങ്കൽ തൂണുകളും വ്യത്യസ്ത കാലങ്ങളിൽ സ്ഥാപിക്കപ്പെട്ടതാണെന്ന് തോന്നിപ്പിക്കും വിധം വ്യത്യസ്ത ശൈലിയിലാണ് കൊത്തിയെടുത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
b) തിരുവല്ലാഴപ്പൻ ക്ഷേത്രത്തിലെ കഴുവേറ്റിക്കല്ല്
പെരുമ്പാവൂരിനടുത്തുള്ള അശമന്നൂരിലെ (അശോക+മന്നൻ+ഊര് ) തിരുവല്ലാഴപ്പൻ ക്ഷേത്ര മതിലിനോട് ചേർന്ന് തെക്ക് കിഴക്കേ മൂലയിലാണ് വളരെ പുരാതനമായ ഒരു കഴുവേറ്റികല്ലുള്ളത്. കരിംങ്കൽ തൂണിൻ്റെ രണ്ടു വശത്തേക്കും കഴുവേറ്റപ്പെട്ട മനുഷ്യ ശരീരം ഒടിഞ്ഞു തൂങ്ങി കിടക്കുന്ന വിധമുള്ള ഒറ്റക്കല്ലിൽ തീർത്ത ഒരു ശിൽപ്പമായാണ് കരിംങ്കൽ തൂണും മനുഷ്യ ശരീരവും അടക്കമുള്ള ഈ കഴുവേറ്റി കല്ല് കാണപ്പെടുന്നത്. കഴുവേറ്റികല്ല് ശിൽപ്പത്തിൻ്റെ കാലുകളുടെ ഭാഗം പൊട്ടിപ്പോയിട്ടുണ്ട്. ഈ പൊട്ടിപ്പോയ ഭാഗം ഏതാണ്ട് 12 അടി ദൂരെ നടവഴിയിൽ മണ്ണിൽ പൂണ്ട് കിടക്കുന്നതും കാണുകയുണ്ടായി. തിരുനെല്ലിയിലെ കഴുവേറ്റി കല്ലുകളെ അപേക്ഷിച്ച് ശൈലീപരമായി, നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് തിരുവല്ലാഴപ്പൻ ക്ഷേത്രപരിസരത്തെ ഒറ്റക്കൽ ശിൽപ്പമായ കഴുവേറ്റി കല്ല്.
c) തൃക്കൊടിത്താനം കഴുവേററിക്കല്ല്
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ പുരാതനമായ തൃക്കൊടിത്താനം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ പ്രവേശന വഴിയിലാണ് വളരെ പഴക്കംചെന്ന ഒരു കഴുവേറ്റി കല്ലുള്ളത്. ഭിക്ഷാ പാത്രമേന്തിയ ഒരു ബുദ്ധ സന്യാസിയെ കഴുവേറ്റി പ്രദർശിപ്പിച്ചിരിക്കുന്ന രീതിയിലുള്ള ഈ കരിംങ്കൽ ശിൽപ്പമാണ്, ഇങ്ങനെയൊരു സമ്പ്രദായം തന്നെ കേരളത്തിൽ നിലവിലുണ്ടായിരുന്നെന്ന അറിവ് ഈ ലേഖകൻ്റെ ശ്രദ്ധയിൽ ആദ്യമായി കൊണ്ടുവരുന്നത്.
വർഷങ്ങൾക്കു മുമ്പ്, ഓൺലൈൻ മാധ്യമങ്ങളിൽ ആരോ പങ്കുവെച്ച തൃക്കൊടിത്താനം കഴുവേറ്റി കല്ലിൻ്റെ അവ്യക്തമായ ഒരു ഫോട്ടോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേരളത്തിലെ മറ്റു നാലു കഴുവേറ്റി കല്ലുകൾ കൂടി കാണാനുള്ള താൽപ്പര്യം ജനിച്ചത്. തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ല് ജനശ്രദ്ധ ആകർഷിക്കുന്ന വിധം വേറിട്ട്, വളരെ പ്രധാനപ്പെട്ട സ്ഥലത്ത് നിൽക്കുന്നതായതിനാൽ ക്ഷേത്ര ഭാരവാഹികളോ ഭക്തജനങ്ങളോ ചില പുരാണ കഥകൾ പടച്ചുണ്ടാക്കി, കഴുവേറ്റി കല്ലിനെ വിദഗ്ദമായി, ഭക്തിയുടെ അത്ഭുത പ്രവർത്തനത്തിൻ്റെ ഭാഗമാക്കി, ന്യായീകരിച്ചിട്ടുണ്ട്.
ഏതോ ഒരു ‘അനഭിമത’ രാജാവ് സമയം തെറ്റി ക്ഷേത്ര ദർശനത്തിനായി വന്നപ്പോൾ അയാൾക്കായി നിയമം തെറ്റിച്ച് നട തുറന്ന് ദർശന സൗകര്യം ഏർപ്പെടുത്തിയ ക്ഷേത്ര ജീവനക്കാരായ പൊതുവാളെയോ വാര്യരേയോ ക്ഷേത്രത്തിൻ്റെ ഉടമയായ രാജാവ് കഴുവേറ്റി ശിക്ഷിച്ചതാണെന്ന തരത്തിലുള്ള നട്ടാൽ കുരുക്കാത്ത തരത്തിലുള്ള നുണക്കഥകളാണ് കഴുവേറ്റികല്ല് ന്യായീകരണ പുരാണങ്ങളായി നിർമ്മിച്ച് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്.
എത്ര അവിശ്വസിനീയ ഐതിഹ്യമാണെങ്കിലും, ചിന്താശേഷിക്ക് കടിഞ്ഞാണിട്ട ഭക്തർക്ക് ഏത് പൊട്ട കഥയും വിശ്വാസ്യമായി തോന്നുന്നതിനാൽ, ഈ കഴുവേറ്റിക്കല്ല് ചരിത്ര തമസ്ക്കരണ ത്വരയുടെ ഭാഗമായി നശിപ്പിക്കപ്പെടാതെ, സംരക്ഷിക്കപ്പെട്ട് നിലനിൽക്കുന്നു എന്നത് തന്നെ ഭാഗ്യം ! കള്ള പുരാണങ്ങൾക്കും നന്ദി പറയാം.
d) അശമന്നൂരിലെ പുരയിടത്തിലെ കഴുവേറ്റികല്ല്
മുകളിൽ പറഞ്ഞതു കൂടാതെ, ഏതോ ക്ഷേത്ര പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ടതോ, ക്ഷേത്രം പൂർണ്ണമായി നശിച്ചുപോയതിനാൽ അവശേഷിച്ചതോ ആയ ഒരു കഴുവേറ്റി കല്ല് പെരുമ്പാവൂരിലെ അശമന്നൂരിൽ തന്നെയുള്ള ഒരു സ്വകാര്യ പുരയിടത്തിൽ, ഭൂമിയുടെ അതിർത്തിയിൽ ഒരു വെള്ളച്ചാലിൻ്റെ കരയിൽ കാണപ്പെടുന്നുണ്ട്. കഴുവേറ്റി കല്ലിലെ മനുഷ്യരൂപം തിരുവല്ലാഴപ്പൻ ക്ഷേത്രത്തിലെ കഴുവേറ്റി കല്ലിലുള്ളതുപോലെ തന്നെ ഒടിഞ്ഞു തൂങ്ങിയ ശൈലിയിലുള്ളതാണ്. ഒറ്റക്കല്ലിൽ തൂണും മനുഷ്യ ശരീരവും കൊത്തിയെടുത്തിരിക്കുന്നു. കഴുവേറ്റപ്പെട്ട മനുഷ്യൻ്റെ തലയും കൈകളും പൊട്ടിപ്പോയ അവസ്ഥയിലാണുള്ളത്.
വട്ടെഴുത്ത് മലയാളത്തിൽ എഴുതിയ (ഡെസിഫർ ചെയ്തിട്ടില്ലാത്ത) പുരാതന ശിലാലിഖിതം കൂടി ഈ കഴുവേറ്റി കല്ലിൻ്റെ പില്ലറിൽ കാണപ്പെടുന്നുണ്ട്.
കഴുവേറ്റി കല്ലുകളുടെ ചരിത്ര പശ്ചാത്തലം
AD.എട്ടാം നൂറ്റാണ്ടിൽ തന്നെ ബ്രാഹ്മണ സവർണ്ണ മതം ‘പ്രച്ഛന്ന ബൗദ്ധരായി’ (ബൗദ്ധരെ പോലെ തല മുണ്ഡനം ചെയ്ത്, പൂണൂൽ ധരിക്കാതെയുള്ള ശങ്കരാചാര്യരുടെ ചിത്രങ്ങൾ ശ്രദ്ധിക്കുക.) കേരള സമൂഹത്തിൽ പ്രത്യക്ഷപ്പെട്ട് സമൂഹത്തിൻ്റെ ആധിപത്യം നേടാനാവശ്യമായ തന്ത്രങ്ങൾ മെനയുന്നത് ചരിത്രത്തിൽ കാണാവുന്നതാണ്.
കേരളത്തെ മൊത്തമായും പ്രാദേശികമായും പ്രതിനിധീകരിക്കുന്ന വിധം 32 ഗ്രാമങ്ങളിലായി ബ്രാഹ്മണരെ കുടിയിരുത്തിയതിനെക്കുറിച്ചും, ഈ 32 ബ്രാഹ്മണ ഗ്രാമങ്ങളെ നാലായി വിഭജിച്ച് നിയന്ത്രിക്കുന്ന നാലു വ്യത്യസ്ത കഴകങ്ങളിലെ തളിയാതിരിമാരെക്കുറിച്ചുമുള്ള ചരിത്രസൂചനകൾ, ബ്രാഹ്മണ സവർണ്ണ മതം സംഘടിതമായി വ്യക്തമായ അധീശത്വ തന്ത്രം ആവിഷ്ക്കരിച്ച് നടപ്പാക്കിയതിൻ്റെ തെളിവുകളായി കാണണം.
കേരളത്തിലെ അന്നത്തെ ഭരണകൂട ആസ്ഥാനമായിരുന്ന മുച്ചിരി പട്ടണത്തിൽ / മുസിരിസിൽ (ഇന്നത്തെ കൊടുങ്ങല്ലൂരിൽ) ബ്രഹ്മണ വംശീയ താൽപ്പര്യം സംരക്ഷിക്കാനുള്ള നാലു തളി ആസ്ഥാനങ്ങൾ (മേത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി) സ്ഥാപിച്ച് ബ്രാഹ്മണാധിപത്യ കേരളത്തിൻ്റെ ഭരണനിർവ്വഹണത്തിൽ കേന്ദ്രീകൃതമായ മേൽനോട്ടവും ഇടപെടലും ഉറപ്പു വരുത്തിയിരുന്നു എന്നും കാണാം.
മലയാളത്തിൻ്റെ ‘കൊല്ലും വർഷ’ (കൊല്ലവർഷം) ആരംഭമായ AD. 824 ൽ അന്നത്തെ കേരളത്തിൻ്റെ തലസ്ഥാനമായിരുന്ന മുസിരിസിലെ /മുച്ചിറി പട്ടണത്തിലെ (ഇന്നത്തെ കൊടുങ്ങല്ലൂർ) ബൗദ്ധ യൂണിവേഴ്സിറ്റികളും ബുദ്ധവിഹാരങ്ങളും പിടിച്ചെടുത്തു കൊണ്ട്, ബുദ്ധഭിക്ഷുക്കളെയും ബൗദ്ധ രാജഗുരുക്കന്മാരായ (പട്ട/ഭട്ട സ്ഥാനീയരായ) അച്ഛന്മാരെയുമെല്ലാം കൂട്ടക്കുരുതിക്ക് വിധേയമാക്കിയതിലൂടെ മുസിരിസ് /മുച്ചിറി പട്ടണം എന്ന കേരളതലസ്ഥാനത്തിൻ്റെ പേര് തന്നെ നിഷ്പ്രഭമാക്കപ്പെട്ട്, ‘കൊടും കൊല്ലും ഊർ’ എന്നായി മാറിയതായി ഒരു മുൻ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
ആ കൊടും കൊലയുടെ തീഷ്ണത ജനമനസ്സിൽ ആഴത്തിൽ പതിയുന്ന വിധം ഭീകരമായിരുന്നതിനാൽ കൊടും കൊലയുടെ വാർഷിക ഓർമ്മയായി ‘കൊല്ലും വർഷം’ (മലയാള കൊല്ലവർഷം) എന്ന കേരളീയ കാലഗണനയും ആരംഭിച്ചതായി കാണാം.
(കൊല്ലും വർഷം തുടങ്ങിയതിൻ്റെ ഭീഭത്സമായ ക്രൂര ചരിത്രം സമൂഹ മനസ്സിൽ നിന്നും മായ്ച്ചുകളയാനായി കൊല്ലം പട്ടണം സ്ഥാപിച്ചതിൻ്റെ ഓർമ്മക്കായാണ് മലയാള വർഷം തുടങ്ങിയതെന്ന കള്ളക്കഥയും ബ്രാഹ്മണ പൗരോഹിത്യം ചരിത്രമായി രേഖപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.)
തുടർന്ന്, AD.829 ൽ ബ്രാഹ്മണ പണ്ഡിത സഭയുടെ നേതൃത്വത്തിൽ നടന്ന ആദ്യ മാമാങ്ക വേദിയിൽ വെച്ച് കേരളത്തിൽ സവർണ്ണ ജാത്യാചാരങ്ങളും, അയിത്താചാരങ്ങളും നടപ്പാക്കുന്നതായുള്ള വിളംബര പ്രഖ്യാപനം കൂടി നടത്തിയെങ്കിലും, ഈ ബ്രാഹ്മണ സവർണ്ണ മത ആധിപത്യ ശ്രമത്തെ കൂസാതെയായിരിക്കണം തറവാട് – കളരികളുടെ സ്വന്തം പ്രതിരോധശേഷിയുള്ള മലയാളികളായ ബൗദ്ധ സമൂഹങ്ങൾ അന്ന് മുന്നോട്ട് പോയിരുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം, ബ്രാഹ്മണധിപത്യം ഭരണ തലത്തിൽ എട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലും ഒൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും സ്ഥാപിക്കുന്നതിൽ ബ്രാഹ്മണ പൗരോഹിത്യം വിജയിച്ചിരുന്നെങ്കിലും, ബ്രാഹ്മണ ആധിപത്യം ജനത്തെക്കൊണ്ട് അംഗീകരിപ്പിച്ചു കിട്ടാതെ, പൗരോഹിത്യ സംഘം വിഷമിക്കുന്നുണ്ട്. ഒൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുള്ള മാമാങ്ക പ്രഖ്യാപനം അനുസരിക്കുന്നതിൽ കേരളത്തിലെ പൊതുജനമായിരുന്ന ബൗദ്ധസമൂഹം വിമുഖത കാണിച്ചിരിക്കാം.
AD. 9 – 10 നൂറ്റാണ്ടുകളിൽ പ്രാദേശികമായ ഒറ്റപ്പെട്ട കുറെ ചെറിയ അമ്പലങ്ങളുടെ നടത്തിപ്പും ശാന്തിപ്പണിയും ക്ഷേത്രത്തിലേക്കുള്ള കാർഷിക ആദായങ്ങൾ അളന്ന് സ്വീകരിക്കലുമായി ബ്രാഹ്മണ്യം വെറും ക്ഷേത്ര തൊഴിലാളികളെ പോലെ ഒതുങ്ങുന്നുണ്ട്. അതായത്, ക്ഷേത്ര ജീവനക്കാരായ പൂജാരിയും പൊതുവാളും ഊരാള രും കർശനമായ നിബന്ധനയോടെ നിയന്ത്രിക്കപ്പെടുന്ന വിധമാണ് ക്ഷേത്രദാന ലിഖിതങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ലിഖിതത്തിലെ വ്യവസ്ഥ തെറ്റിച്ചാൽ പിഴ ചുമത്തി, ശിക്ഷിക്കുമെന്ന കർശന വ്യവസ്ഥകളോടെയാണ് ബൗദ്ധർ ബ്രാഹ്മണർക്ക് ചില ക്ഷേത്രങ്ങൾ ദാനമായി നൽകുന്നത്.
ജനങ്ങളുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടരുതെന്നും എന്തെങ്കിലും അത്യാപത്തുണ്ടായാൽ ജനങ്ങളെ ശംഖുവിളിച്ച് മുന്നറിയിപ്പ് നൽകണമെന്നും, അതിനായി പൂജ പോലും നിർത്തിവെക്കണമെന്നും ദാനരേഖ ബ്രാഹ്മണ ശാന്തിക്കാരനെ ചുമതലപ്പെടുത്തുന്നുണ്ട്. മാത്രമല്ലാ, വിശ്വാസപരമായ കാര്യങ്ങളിൽ ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും വീടുകളിൽ പ്രവേശനവും അരുതെന്നും നിഷ്ക്കർഷിക്കുന്നുണ്ട്. ചുരുക്കത്തിൽ ബൗദ്ധരിൽ നിന്നും ഒരു ജോലി ഏറ്റെടുക്കുന്ന തരത്തിൽ ഉള്ള, ഒരു ക്ഷേത്ര പൂജ നടത്തിപ്പ് തൊഴിലാളി സംഘമായാണ് ബ്രാഹ്മണ പൗരോഹിത്യത്തേയും സഹായികളെയും അക്കാലത്തെ ശിലാശാസനങ്ങളിൽ പൊതുവെ രേഖപ്പെടുത്തിയതായി കാണുന്നത്. (Ref: AD.903 ലെ അവിട്ടത്തൂർ / അവിട്ട പുത്തൂർ ശിലാലിഖിതം. അടിസ്ഥാന രേഖകൾ – ഒരവലോകനം – കേരള ചരിത്രത്തിൻ്റെ അടിസ്ഥാന രേഖകൾ, ഡോ.പുതുശ്ശേരി രാമചന്ദ്രൻ, പേജ്: xlix(49), കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, 2007.)
എന്നാൽ, ഈ മെല്ലെപ്പോക്കിൽ ബ്രാഹ്മണ നേതൃത്വത്തിന് ആശങ്ക ഉണ്ടായിരുന്നതു കൊണ്ടാകണം, പതിനൊന്നാം നൂറ്റാണ്ടിൽ ഒരു നൂറ്റാണ്ട് നീളുന്ന ആഭ്യന്തര യുദ്ധത്തിന് സമാനമായ രീതിയിൽ, കേരളത്തിനു പുറത്തു നിന്നും വാടകക്കെടുത്ത/ക്ഷണിച്ചു കൊണ്ടുവന്ന ഹിംസാത്മക ‘ഭക്തിപ്രസ്ഥാന ക്വട്ടേഷൻ’ സംഘങ്ങളെ ഉപയോഗപ്പെടുത്തി, ഒറ്റപ്പെട്ട ബൗദ്ധരുടെ കുടുംബങ്ങളെയും തറവാടുകളെയും രാത്രിയിൽ കൂട്ടക്കൊലക്കും കെള്ളയ്ക്കും വിധേയമാക്കി അവരുടെ നാലുകെട്ടുകളും എട്ടുകെട്ടുകളും ക്ഷേത്രവുമൊക്കെയുള്ള ബൗദ്ധ-തറവാടുകളും/’ദേരെവാദി’ സ്വത്തുക്കളും സ്വന്തമാക്കുന്ന ആസൂത്രിത തന്ത്രം ഉപയോഗിച്ച്… ബ്രാഹ്മണർ ബ്രഹ്മസ്വവും ദേവസ്വവുമായി … ഒരു നൂറ്റാണ്ടു കൊണ്ട് വളർന്ന് വലുതായി കേരളത്തോളം വളർന്ന ഭൂ-ഈശ്വരന്മാരായി രൂപം പ്രാപിക്കുകയും ചെയ്തിരിക്കണം.
ബൗദ്ധർ തങ്ങളുടെ ഇല്ലങ്ങളും തറവാടുകളും കാവുകളും അമ്പലങ്ങളും കൃഷിസ്ഥലങ്ങളും സ്വത്തും നഷ്ടപ്പെട്ട്, കുടിയൊഴിപ്പിക്കപ്പെട്ട ഹതഭാഗ്യരായി, അനാഥത്വത്തിലേക്ക് കൂപ്പുകുത്തി. നൂറ്റാണ്ട് യുദ്ധം എന്ന പേരിലാണ് ചില ചരിത്രകാരന്മാർ ഈ ആസൂത്രിത ഹിംസയുടെ അഴിഞ്ഞാട്ട കാലത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, പതിനൊന്നാം നൂറ്റാണ്ടു മുതലായിരിക്കണം, ബ്രാഹ്മണർ കയ്യേറി സ്വന്തമാക്കിയ ക്ഷേത്രങ്ങൾക്കു മുന്നിൽ കഴുവേറ്റി കല്ലുകൾ സ്ഥാപിക്കുന്ന ആചാരം നിലവിൽ വന്നത് എന്ന് കരുതുന്നു. തങ്ങളുടെതായിരുന്ന ഭൂമിയിലേക്കും ക്ഷേത്രങ്ങളിലേക്കും തിരിച്ചു കയറാൻ ശ്രമിക്കുന്ന ബുദ്ധമതക്കാരെ കഴുവേറ്റി കൊന്ന് പ്രദർശിപ്പിക്കപ്പെടും എന്ന മുന്നറിയിപ്പ് ബോർഡുകളായാണ് ഓരോ കഴുവേറ്റി കല്ലുകളെയും തിരിച്ചറിയേണ്ടത്.
അക്കാലത്ത് ബ്രാഹ്മണ സവർണ്ണ ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവത്തിന് ബൗദ്ധരെ കഴുവേറ്റലും ബ്രാഹ്മണ വിജയത്തിൻ്റെ ചിഹ്നമായി ക്ഷേത്ര കൊടിമരത്തിൽ തലയറുത്തു കളഞ്ഞ ബുദ്ധമത വിശ്വാസികളുടെ ശവശരീരം കൊടിയായി ഉയർത്തി കെട്ടുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. അതേക്കുറിച്ച് താഴെ വിവരിക്കാം.
കഴുവേറ്റലും കൊടിയേറ്റലും ഈഴവരും
‘ഈഴവർ’ എന്ന വിശേഷണം BC. മൂന്നാം നൂറ്റാണ്ട് മുതൽ AD. എട്ടാം നൂറ്റാണ്ട് വരെയുള്ള ആയിരത്തിലേറെ വർഷക്കാലം ബുദ്ധമത വിശ്വാസികൾ എന്ന അർത്ഥമുള്ളതായിരുന്നു. ബുദ്ധമത വിശ്വാസി എന്ന അർത്ഥമുള്ള ഈഴവ ശബ്ദത്തിൽ ഇന്നത്തെ പുലയനും പാണനും പറയനും അമ്പട്ടാനും അരയനും ആശാരിയും ചേകവനും തിയ്യനും… ഉൾപ്പെടെ കേരളത്തിലെ എല്ലാ ബുദ്ധമത വിശ്വാസികളും ഉൾപ്പെട്ടിരിക്കണം.
AD.ഒൻപതാം നൂറ്റാണ്ടിനു ശേഷമുള്ള ബ്രാഹ്മണാധിപത്യ കാലത്തിനു ശേഷമേ ബുദ്ധ ധർമ്മ വിശ്വാസികളെന്നർത്ഥമുള്ള ഈഴവരെ തൊഴിൽ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ബ്രാഹ്മണ സവർണ്ണ-ജാതി വ്യവസ്ഥയുടെ ജാതീയ അടിമത്വവൽക്കരണം നിലവിൽ വരുന്നുള്ളു. തിയ്യർ എന്ന വാക്കും ഈഴവർ എന്നതുപോലെ സമാന അർത്ഥവും (BC. രണ്ടാം നൂറ്റാണ്ടിലേറെ) പഴക്കവും ഉള്ളതാണ്. കടൽമാർഗ്ഗവും കരമാർഗ്ഗവും കേരളത്തിലെത്തിയ ബുദ്ധ ധർമ്മ പ്രചരണ സംഘങ്ങളെ സ്വീകരിച്ച കേരളത്തിൻ്റെ അടിസ്ഥാന ജനവിഭാഗമായ പുലയരിൽ നിന്നും സാമ്പത്തികമായും സാമൂഹ്യ-സാംസ്ക്കാരികമായും അഭിവൃദ്ധി പ്രാപിച്ച ഒരൊറ്റ ജനതയാണ് ഈഴവരായും തിയ്യരായും ബ്രാഹ്മണാധിപത്യത്തിന് മുമ്പ് കേരളത്തിലെ ‘പ്രബുദ്ധ’ ജനതയായി / ജാതിരഹിത ബുദ്ധധർമ്മ സമൂഹമായി ഉണ്ടായിരുന്നത് എന്നാണ് ചിത്രകാരൻ്റെ കാഴ്ച്ചപ്പാട്.
കേരള സാംസ്ക്കാരിക ചരിത്രത്തിൻ്റെ കർത്താവായ പി.കെ.ഗോപാലകൃഷണൻ ഈഴവർ എന്നാൽ ബുദ്ധമത വിശ്വാസികൾ എന്ന അർത്ഥത്തിലാണെന്ന് വ്യക്തമായി തെളിവ് നൽകുന്നത് നോക്കുക:
“BC. മൂന്നാം നൂറ്റാണ്ടിനും AD. 3 – 4 നൂറ്റാണ്ടുകൾക്കും ഇടയിലെ തമിഴ് ബ്രാഹ്മി ലിഖിതങ്ങളിൽ ഈഴവരെ സംബന്ധിച്ച പരാമർശം ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. BC.3 ആം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അരിട്ടപ്പട്ടി ലിഖിതത്തിലും BC. 2-3 നൂറ്റാണ്ടിലെന്ന് കരുതുന്ന കീഴളവു ലിഖിതത്തിലും BC. രണ്ടാം നൂറ്റാണ്ടിലെ സിത്തവാസൽ ലിഖിതത്തിലും BC. ഒന്നാം നൂറ്റാണ്ടിലെ തിരുപ്പുറകുൻറം ലിഖിതത്തിലും ക്രിസ്തു വർഷം ആദിശതകത്തിലെ പുകലൂർ ലിഖിതത്തിലും ഈഴവരെ പരാമർശിച്ചു കാണുന്നു.
ഈ എല്ലാ ലിഖിതങ്ങളിലും ഏതെങ്കിലും ഈഴവർ ബൗദ്ധ-ജൈന മുനിമാർക്ക് അധിഷ്ഠാനം (താമസ സ്ഥലം) നിർമ്മിച്ചു കൊടുക്കുകയോ പള്ളി നിർമ്മിച്ചു കൊടുക്കുകയോ ചെയ്തതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ” (Page: 289, കേരളത്തിൻ്റെ സാസ്ക്കാരിക ചരിത്രം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1974, 2012).
ക്ഷേത്രോത്സവത്തിന് കൊടിയേറുന്നതിന് മുമ്പ് കഴുവേറ്റൽ നടത്തിയിരിക്കണമെന്ന് കേരളത്തിൽ നിർബന്ധമുണ്ടായിരുന്നു. കഴുവേറ്റുന്നത് ബൗദ്ധരായ ഈഴവരെയല്ലാതെ അക്കാലത്തെ ജനസംഖ്യയിൽ 1% പോലും ഇല്ലാതിരുന്ന ബ്രാഹ്മണരേയോ അവരുടെ ഭൃത്യരായിരുന്ന ശൂദ്രജാതിക്കാരായ സവർണ്ണരേയോ ആയിരിക്കില്ലെന്ന് ഉറപ്പാണല്ലോ.
ഓരോ വർഷിക ഉത്സവകാലത്തും കഴുവേറ്റൽ ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും , ക്ഷേത്രത്തിനു മുന്നിൽ മനുഷ്യ ശരീരം സ്ഥിരമായി കഴുവേറ്റി നിർത്തുമ്പോഴുള്ള ദുർഗന്ധവും ഭയവും കണക്കിലെടുത്തും, കാലക്രമത്തിൽ പ്രാദേശികമായി ഒരു സ്ഥിരം പ്രതീകാത്മക കഴുവേറ്റൽ ശിൽപ്പം തന്നെ കരിങ്കല്ലിൽ നിർമ്മിച്ചു സ്ഥാപിക്കുന്ന സമ്പ്രദായം നിലവിൽ വന്നിരിക്കാനും ഇടയുണ്ട്.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അസവർണ്ണരായ ബൗദ്ധരെ (അരയരെ /പുലയരെ /ഈഴവരെ) കഴുവേറ്റുക എന്ന ഒഴിച്ചുകൂടാനാകാത്ത ഒരു ആചാരം തന്നെ കേരളത്തിൽ വ്യവസ്തപ്പെടുത്തി നിലനിർത്തിയിരുന്നതായി മലയാളത്തിലെ ചില പഴംചൊല്ലുകളിൽ സൂചനയുണ്ട്. പ്രൊഫ. പി. സി. കർത്ത രേഖപ്പെടുത്തിയ ചില പഴഞ്ചൊല്ലുകൾ നോക്കുക:
“4490. കൊടിയേറ്റിനു മുമ്പ് കഴുവേറ്റ്. വൈക്കം പെരും തൃക്കോവിലിൽ പണ്ട് ഉത്സവം കൊടിയേറുന്നതിനു മുമ്പ് നരബലി നടത്തിയിരുന്നത്രേ. പിന്നീടു മനുഷ്യനു പകരം കോഴിയെ മതിയെന്നു വെച്ചു.(ഇപ്പോഴാകട്ടെ, ഒന്നുമില്ല.)”
“3546.കഴുവേറ്റു കഴിഞ്ഞാണു കൊടിയേറ്റ്.
ക്ഷേത്രങ്ങളിൽ പണ്ടുണ്ടായിരുന്ന പതിവ്. കുറ്റക്കാരെ ശിക്ഷിച്ച് ജനങ്ങളുടെ (സവർണ്ണരുടെ*) സങ്കട നിവർത്തി വരുത്തിയതിന് ശേഷമെ ഉത്സവത്തിനു പ്രാരംഭമായ കൊടിയേറ്റം നടത്തുകയുള്ളു. “
“3545 കഴുവേറിയാലും നെറി വിടരുത്.
കഴുവിൽ കയറി മരിക്കേണ്ടി വന്നാലും മാനവും മര്യാദയും വിടരുത്. എന്തെല്ലാം കഷ്ടതകൾ അനുഭവിച്ചാലും സ്വഭാവദൂഷ്യം പാടില്ല.” (Ref: പഴഞ്ചൊൽ പ്രപഞ്ചം – പ്രൊ. പി.സി. കർത്ത. പേജ്:276, 223, DC.Books).
കഴുവേറ്റൽ കഴിഞ്ഞാണ് കൊടിയേറ്റ് എന്ന പഴഞ്ചൊല്ലിൽ ഉത്സവം തുടങ്ങുന്നതിനു മുമ്പ് ബൗദ്ധരെ (അസവർണ്ണരെ) കഴുവേറ്റിയിരിക്കണമെന്ന ധ്വനിയുണ്ട്. കാരണം, കഴുവേറ്റപ്പെട്ട മനുഷ്യ ശരീരത്തിൻ്റെ തല അറുത്തെടുത്ത ഉടൽ ഭാഗമാണ് നമ്മുടെ ക്ഷേത്ര കൊടിമരത്തിൽ ബ്രാഹ്മണ പൗരോഹിത്യത്തിൻ്റെ വിജയത്തിൻ്റെ ‘വെന്നി’ക്കൊടിയായി ഉയർത്തപ്പെട്ടിരുന്നത് എന്ന് സംശയിക്കാൻ ധാരാളം തെളിവുകളുണ്ട്. ഇന്നും ക്ഷേത്രങ്ങളിലെ തുണികൊണ്ടുള്ള കൊടിക്കൂറകൾ തല വെട്ടിമാറ്റപ്പെട്ട മനുഷ്യ ശരീരത്തിൻ്റെ ഘടനയിൽ, പ്രതീകാത്മകമായാണ് (Symbolic) കാണപ്പെടുന്നത്. രണ്ടു കയ്യും, രണ്ടു കാലും ഉടലും അടങ്ങിയ മനുഷ്യ ശരീരരൂപം കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ എല്ലാ കൊടിക്കൂറയ്ക്കും നിർബന്ധമാണ്.
അതായത്, തല ശരീരത്തിൽ നിന്നും വൃത്തിയായി വെട്ടിമാറ്റിയ രൂപം തന്നെയായാണ് കൊടിക്കൂറകൾ.
കൂടാതെ, തുണികൊണ്ടുള്ള കൊടിക്കൂറ ക്ഷേത്ര മുറ്റത്ത് തൂക്കിയിടാൻ പരമാവധി ഒരു മുളയുടെയോ കവുങ്ങിൻ്റെയോ വണ്ണമുള്ള കൊടിമരം മതിയെങ്കിലും, നമ്മുടെ ക്ഷേത്രങ്ങൾക്ക് മുന്നിൽ പുരാതനകാലം മുതൽ ഉപയോഗിക്കുന്ന കൊടിമരങ്ങളെല്ലാം ഒരു പനയുടെ തടിയേക്കാൾ വണ്ണമുള്ള ബലിഷ്ഠമായവയാണ്.
മൂന്നോ നാലോ മനുഷ്യ ശരീരങ്ങൾ തന്നെ തലവെട്ടി കെട്ടിത്തൂക്കിയിട്ടു പ്രദർശിപ്പിക്കാൻ തക്ക ബലമുള്ളതാണ് ക്ഷേത്രത്തിലെ കൊടിമരങ്ങൾ.
കൊടിമരങ്ങളുടെ വണ്ണവും വലിപ്പവും സ്വർണ്ണം പൂശലുമെല്ലാം അടുത്ത കാലത്തെ പൊങ്ങച്ചമായി വ്യാഖ്യനിക്കാമെങ്കിലും, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള ക്ഷേത്ര കൊടിമരങ്ങളുടെ ‘പനവണ്ണം’ യാദൃശ്ചിക മോ നിഷക്കളങ്കമോ അല്ല. മനുഷ്യക്കുരുതിയുടെ വ്യക്തമായ തെളിവു നൽകുന്ന കഴുമരങ്ങൾ തന്നെയായിരുന്നു ക്ഷേത്ര കൊടിമരങ്ങൾ.
(തുടരും )
(വായനക്കാര്‍ ശ്രദ്ധിക്കുക: ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ് വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.)























