രാജ്യത്ത് വ്യാജ ലോണ്‍ ആപ്പുകളും ഇതുവഴിയുള്ള തട്ടിപ്പുകളും വർധിക്കുന്ന പശ്ചാത്തലത്തില്‍ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ലോണ്‍ ആപ്പുകളുടെ വിവരശേഖരം തയാറാക്കാൻ ഒരുങ്ങുകയാണ് ആർബിഐ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയന്ത്രണ സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെൻഡിങ് ആപ്പുകളെക്കുറിച്ചുള്ള (ഡിഎല്‍എ) വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്. ഇതിലൂടെ വ്യാജ ഡിഎല്‍എകളെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണക്കാർക്ക് ലഭ്യമാകുമെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.
യുപിഐയില്‍ ഡെലിഗേറ്റഡ് പെയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും ആർബിഐ ഗവർണർ അറിയിച്ചു. യുപിഐയില്‍ നിലവില്‍ ഒരു വ്യക്തിക്ക് സ്വന്തം അക്കൗണ്ടിലൂടെ മാത്രമാണ് പണമിടപാടുകള്‍ നടത്താൻ കഴിയുക. ഇനിമുതല്‍ ഒരാളുടെ അക്കൗണ്ട് മറ്റൊരാള്‍ക്ക് കൂടി ഉപയോഗിക്കാനാകും.
മുഖ്യ ഉപയോക്താവിന് (പ്രൈമറി യൂസർ), മറ്റൊരു വ്യക്തിക്ക് (സെക്കൻഡറി യൂസർ) തന്റെ അക്കൗണ്ടിലെ പണം കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുന്ന സൗകര്യമാണിത്. ഇതിന് ഒരു പരിധിയുണ്ടാകുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.
യുപിഐ വഴി നികുതിയടയ്ക്കുന്നതിനുള്ള പരിധിയും വർധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം വരെയാണ് നികുതിയടയ്ക്കാനാകുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. രാജ്യത്ത് വ്യാജ ലോണ്‍ അപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വർധിക്കുകയാണ്. കഴിഞ്ഞമാസം ഇരുപത്തിരണ്ടുകാരിയായ യുവതി തട്ടിപ്പിന് ഇരയായിരുന്നു. ക്രെഡിറ്റ് ക്വിക്ക് ചെക്ക് ഒ വെലോക്രെഡിറ്റ് എന്ന ആപ്പ് വഴിയായിരുന്നു തട്ടിപ്പ്. പണം തിരിച്ചടയ്ക്കുന്നതിനായി വലിയ രീതിയിലുള്ള ഭീഷണിയും മറ്റും നേരിട്ടതായും യുവതി പറയുന്നു.























