| കെ സഹദേവൻ
ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും എന്തിന് ഓസ്‌ട്രേലിയയിലെപ്പോലും രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഗൗതം അദാനിയില്‍ ചെന്ന് മുട്ടും. ഉഭയകക്ഷി ബന്ധങ്ങളെ വ്യവസായി താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ അതിന്റെ അനിവാര്യഫലമെന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കപ്പെടുക എന്നതായിരിക്കും.
ബംഗ്ലാദേശിന് വൈദ്യുതി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ അദാനിക്ക് ലഭ്യമാക്കുന്നതിന് ബീഗം ഹസീനയ്ക്ക് മേല്‍ സമ്മര്‍ദ്ദമുയര്‍ത്താന്‍ നരേന്ദ്ര മോദിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. 2015ലെ മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടതന്നെ അദാനിക്ക് വൈദ്യുതി വിതരണക്കരാര്‍ നേടിയെടുക്കുക എന്നതായിരുന്നു.
ഇന്ന് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ മുന്നിലുള്ള പ്രധാന അജണ്ട അദാനിയുമായുള്ള കരാറില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നതാണ്. ശ്രീലങ്കയില്‍ 400 മില്യണ്‍ ഡോളറിന്റെ ഗ്രീന്‍ എനര്‍ജി പ്രോജക്ടുകളാണ് അദാനി നേടിയെടുത്തത്. 225 മെഗാവാട്ടിന്റെ കാറ്റാടിപ്പാട നിര്‍മ്മാണ പദ്ധതി നേടിയെടുക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടു.
ഇതിനുപുറമെ 700 ദശലക്ഷം ഡോളറിന്റെ കണ്ടൈയ്‌നര്‍ തുറമുഖ പദ്ധതിയും നേടിയെടുക്കാന്‍ അദാനിക്ക് സാധിച്ചു. ഈ രണ്ട് പദ്ധതികളും ശ്രീലങ്കയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആരോപണം പാര്‍ലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഓസ്‌ട്രേലിയയില്‍ അദാനി നേടിയെടുത്ത കാര്‍മൈക്ക്ള്‍ കല്‍ക്കരി ഖനന കരാറും ഇതേരീതിയില്‍ അതിശക്തമായ രാഷ്ട്രീയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഒന്നാണ്. ഒരു ദശകക്കാലത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് ലെഫ്റ്റ് ചായ് വുള്ള ആന്റണി അല്‍ബനീസ് ഗവണ്‍മെന്റ് അധികാരക്കസേരയിലെത്തിയതിന് പിന്നിലും ഗൗതം അദാനിക്കെതിരായ പ്രതിഷേധത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ കഴിയും