അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ച് വന്‍ നീക്കമാണ് ഇന്ത്യ ജിസിസിയില്‍ നടത്തുന്നത്. സൗദി അറേബ്യയുമായി കോടികളുടെ കരാര്‍ ഒപ്പുവച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ സൗദി അറേബ്യയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ആയുധങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സാധാരണ അമേരിക്കയെ അല്ലെങ്കിൽ യൂറോപ്യന്‍ രാജ്യങ്ങളെ ആണ് ആശ്രയിക്കാറ്. സൗദി ആയുധങ്ങള്‍ വാങ്ങുന്നതിന്റെ വലിയ ലാഭം കൊയ്യുന്നതും ഈ രാജ്യങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ പുതിയ നീക്കം ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ കമ്പനിയായ മ്യുണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍) ആണ് സൗദി അറേബ്യയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. 225 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1867 കോടി രൂപ) കരാറാണിത്. സൗദി അറേബ്യയിലേക്ക് വെടിക്കോപ്പുകള്‍ അയക്കുക എന്നതാണ് കരാര്‍. എംഐഎല്ലിന്റെ പങ്കാളി നദ്ര കമ്പനിയാണ് ഔദ്യോഗികമായി കരാര്‍ ഒപ്പുവച്ചത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോ നടന്നുവരികയാണ്. ഇവിടെ വച്ചായിരുന്നു കരാര്‍ ഒപ്പുവയ്ക്കല്‍. സൗദി മിലിറ്ററി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഒഹാലിയും ഇന്ത്യന്‍ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ കയറ്റുമതി കരാറുകളിലൊന്നാണ് സൗദി അറേബ്യയുമായി ഒപ്പുവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും അടുത്തിടെ സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന്റെ നേട്ടം കൂടിയാണ് പുതിയ കരാര്‍. ഇന്ത്യയില്‍ നിര്‍മിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിജയമായും ചില മാധ്യമങ്ങള്‍ പുതിയ കരാര്‍ വിലയിരുത്തുന്നു.























