വേതന വര്‍ദ്ധന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ആശവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി പണിമുടക്ക് പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി.
അടിയന്തരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ശക്തമായ നടപടി എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 14 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആശവര്‍ക്കര്‍മാര്‍ സമരത്തിലാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അതിനുശേഷം പ്രതിഷേധം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി ഭരണ കക്ഷിയിലെ സിപിഎം നേതാക്കളടക്കം സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചിരിക്കുന്നത്























