ഇറാനിലെ എണ്ണകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. യുദ്ധമേഖലയായാല്‍ തങ്ങളുടെ എണ്ണകേന്ദ്രങ്ങളെയും ആക്രമണ ഭീഷണികള്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ നീക്കം.
ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി ഇസ്രയേലിന് തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കാനാവില്ലെന്ന് സൗദി അറേബ്യ, യുഎഇ, ഖത്തര്‍ പോലുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. തങ്ങളുടെ എണ്ണസൗകര്യങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്താനാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നത്. ഇസ്രയേലിനെതിരെ ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ച ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ അമേരിക്കയെ അറിയിച്ചതായി പറയുന്നു.
ഈ സാഹചര്യത്തില്‍ ഇസ്രയേലിന് യാതൊരു വിധ പിന്തുണയും ലഭിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴേക്കും ഗള്‍ഫ് മേഖലയില്‍ യുദ്ധഭീഷണി വര്‍ധിക്കുകയാണ്. സൗദി അറേബ്യയും ഇറാനും തമ്മില്‍ ഈ വാരം നടന്ന ചര്‍ച്ചകളില്‍ പ്രധാനമായും എണ്ണകേന്ദ്രങ്ങളുടെ സുരക്ഷയും ഇസ്രയേല്‍ ആക്രമണ ഭീഷണിയും പ്രധാനം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.