| ശ്രീകാന്ത് പികെ
‘ഇന്ത്യ ഗോട്ട് ലാറ്റന്റ്’ എന്ന ഷോയിൽ ചില നോർത്ത് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തിയ വൾഗർ പരാമർശങ്ങളും തുടർന്നുണ്ടായ വിവാങ്ങളും കേസുമൊക്കെയായിരുന്നു കഴിഞ്ഞ വാരത്തെ പ്രധാന സോഷ്യൽ മീഡിയ ഇഷ്യു.
അതേ പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഒരു കണ്ടസ്റ്റന്റിനോട് അവരുടെ രാഷ്ട്രീയ നിലപാട് ചോദിക്കുകയും, അതിന് ആ പെൺകുട്ടി നൽകിയ സ്റ്റൂപ്പഡ് മറുപടിയെ ട്രോളിക്കൊണ്ട് പഞ്ചാബി സ്റ്റാന്റ് അപ്പ് കമേഡിയനായ ജസ്‌പ്രീത് സിംഗ് നടത്തിയ ‘കേരളാ സാർ, 100% ലിറ്ററസി സാർ ‘ എന്ന കമന്റാണ് കേസ് നേരിടുന്ന രൺവീർ അലഹബാദിയയേയും സമയ് റൈനയുടെയുമൊക്കെ വൾഗർ കമന്റുകളേക്കാൾ മലയാളികളെ ചൊടിപ്പിച്ചത്.
കാരണം സോഷ്യൽ മീഡിയ സർക്കിളിൽ, വിശേഷിച്ച് ഇൻസ്റ്റഗ്രാം ലോകത്ത് ആ കമന്റിന് ഒരു ചരിത്രവും വർത്തമാനവുമുണ്ട്. ഇൻസ്റ്റഗ്രാമിൽ നോർത്ത് Vs സൗത്ത് അടിയിൽ നോർത്ത് ഇന്ത്യൻസ് കേരളത്തിൽ എന്തെങ്കിലും മോശം സംഭവം നടന്നാൽ മലയാളികളെ പരിഹസിച്ചു കൊണ്ട് നടത്തുന്ന കമന്റുകളാണ് ‘കേരളാ സാർ, 100% ലിറ്ററസി സാർ’ എന്നത്. മലയാളികളുടെ ആക്സന്റിനെ കളിയാക്കിക്കൊണ്ടുള്ള ‘സാർ’ വിളിയിൽ തുടങ്ങിയിരുന്ന ഈ പരിഹാസം പിന്നീട് സംഘപരിവാർ പേജുകൾ കേരളത്തിനെതിരെയുള്ള ഹേയ്റ്റ് ക്യാമ്പയിൻ കത്തിക്കാൻ ഉപയോഗിച്ചു. അതിനാൽ തന്നെ ഈ വിവാദത്തിൽ മലയാളിയെ വ്യക്തിപരമായി ബാധിച്ചതും ഈഗോ ഹർട്ടായതും ആ കമന്റാണ്.
അതിനോട് പ്രതികരിച്ചു കൊണ്ട് ചെറുതും വലുതുമായ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് കേരളം പല മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ എടുത്തു പറഞ്ഞ് കൊണ്ട് അതേ വാചകം തിരിച്ചും പറഞ്ഞ് കൊണ്ട് മറുപടി വീഡിയോ ചെയ്തു. നൂറ് ശതമാനം സാക്ഷരത മാത്രമല്ല, മാനവ വികസന സൂചികകൾ മുതൽ വിദ്യാഭ്യാസം, ഹെൽത്ത് കെയർ, ഇൻഫ്രാ, റോഡ് കണക്റ്റിവിറ്റി, ആളോഹരി വരുമാനം, ഭക്ഷണ സ്വാതന്ത്രം, മത സൗഹാർദ്ദം, പൊളിറ്റിക്കൽ ലിറ്ററസി എന്നിങ്ങനെ സർവ്വ മേഖലകളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് അവരൊക്കെ മറുപടിയായി പറഞ്ഞു.
കക്ഷി രാഷ്ട്രീയ അനുഭാവം പുലർത്താത്ത ഇൻസ്റ്റാ യൂത്ത് മുതൽ യൂ ട്യൂബ് പേജുകൾ വരെ ഇത് ഏറ്റെടുത്തു. ഇതിനോട് അനുബന്ധമായി വ്യവസായ മന്ത്രി പി. രാജീവ് അടക്കം കേരളം വ്യവസായ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ കൂടി എടുത്ത് പറഞ്ഞു കൊണ്ട് ഈ അവസരം കാര്യക്ഷമമായി വിനിയോഗിച്ചു. സോഷ്യൽ മീഡിയ ലെഫ്റ്റ് ഐഡികളുടെ കാർമികത്വത്തിൽ കേരളം എന്ന ബ്രാന്റ് രൂപീകൃതമായത്തിൽ കമ്യൂണിസ്റ്റ് സർക്കാരുകളും ലെഫ്റ്റ് മൂവ്മെന്റും വഹിച്ച പങ്ക് എടുത്തു പറയുകയും ചെയ്തു.
കോൺഗ്രസ് ഐടി സെല്ലും സൈബർ വലതു പക്ഷവും അതിൽ അപകടം മണത്തു. ഇങ്ങനെ സർവ്വ സ്വീകാര്യമായി കേരളം ആഘോഷിക്കപ്പെടുന്നത് തത്വത്തിൽ ഇടത് പക്ഷത്തിന് ഗുണം ചെയ്യുന്ന കാര്യമാണ് എന്ന് അവർക്ക് മനസ്സിലായി. ഇപ്പോൾ അവർ കളം മാറ്റാൻ ശ്രമിക്കുകയാണ്. ഇൻസ്റ്റയിലെ കോൺഗ്രസ് പ്രൊഫൈലുകളും പേജുകളുമൊക്കെ ‘നമ്മളിങ്ങനെ 100% ലിറ്ററസി ആഘോഷിക്കേണ്ട കാര്യമുണ്ടോ, നമ്മൾക്കും കുറേ പ്രശ്നങ്ങളില്ലേ, അയാൾ ഒരു തമാശ കമന്റ് പറഞ്ഞതിന് ഇങ്ങനെ റിയാക്റ്റ് ചെയ്യേണ്ട കാര്യമുണ്ടോ, നമ്മൾ പുറകിലായ കുറേ വിഷയങ്ങളില്ലേ, വെറുതെ അഹങ്കരിക്കുന്നവരാണ് മലയാളികൾ’ എന്നൊക്കെ പറഞ്ഞ് കളം തിരിക്കാൻ ശ്രമിക്കുകയാണ്. അങ്ങിനെ കേരളത്തെ കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞാൽ എങ്ങനെ ശരിയാകും, ഇവിടെ സർവ്വവും തകർന്ന് കുളമായി എന്ന് പറഞ്ഞോണ്ടിരിക്കുന്ന ഞങ്ങൾ വീണ്ടും ഫീൽഡ് ഔട്ട് ആവുമോ എന്ന ഭയം.
അപ്പോഴാണ് ശശി തരൂർ കേരളം, പിണറായി സർക്കാരിന് കീഴിൽ കൈവരിച്ച സമാനതകളില്ലാത്ത വ്യാവസായിക വികസനത്തെ കുറിച്ചും സ്റ്റാർട്ട് അപ്പ് രംഗത്തെ നേട്ടങ്ങളെയൊക്കെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസിൽ ലേഖനമെഴുതി കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്. തരൂരിന് നന്ദി പറഞ്ഞ് വ്യവസായ മന്ത്രി പി. രാജീവ് കൂടി രംഗത്ത് വന്നതോട് കൂടി കോൺഗ്രസിന്റെ പിടി വിട്ടു.
‘കേരളത്തിലെ വ്യാവസായിക അന്തരീക്ഷം തകർച്ചയിൽ ആണെന്നും ശശി തരൂർ ഏത് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത് എന്നും അറിയില്ലെന്നാണ്’ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ചരിത്രത്തിലാദ്യമായി കേരളം ഒന്നാം സ്ഥാനം കൈവരിച്ച കാലത്താണ് സതീശൻ സ്റ്റാറ്റിസ്റ്റിക്സ് എന്നൊക്കെ അദ്ദേഹത്തിന്റെ വായക്ക് യോജിക്കാത്ത വാക്കൊക്കെ പറയുന്നത് എന്നോർക്കണം.
കല്യാൺ ഗ്രൂപ്പ് ഉടമ ടി.എസ് കല്യാണ രാമൻ കേരളത്തിലെ വ്യാവസായിക വളർച്ചയെ കുറിച്ചും അതിനായി കാര്യക്ഷമമായി പണിയെടുക്കുന്ന സർക്കാരിന്റെ ഇടപെടലുകളെ കുറിച്ചും സംസാരിച്ച വീഡിയോ കണ്ടത് കഴിഞ്ഞ ദിവസമാണ്. ഇടത് അനുഭാവം ഒരു കാലത്തും പ്രകടിപ്പിക്കാത്ത അദ്ദേഹം പോലും ഈ സർക്കാർ ഇനിയും തുടരട്ടെ എന്നാശംസിച്ചു. ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ സി. ബാലഗോപാൽ മുതൽ മലയാളിയല്ലാത്ത പല ബഹുരാഷ്ട്ര കമ്പനികളുടെ ചുമതലക്കാരും കേരളം വ്യാവസായിക രംഗത്ത് നടത്തിയ കുതിച്ചു ചാട്ടത്തെ പ്രകീർത്തിച്ച് സംസാരിച്ചു.
അതിൽ ചിലർ രാജ്യത്ത് തന്നെ വ്യവസായം തുടങ്ങാൻ അവർക്ക് ഏറ്റവും ക്ലീൻ & ക്ലീയർ റൂട്ടായി അനുഭവപ്പെട്ടത് കേരളത്തിലാണെന്ന് തുറന്ന് പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും ഏറ്റവും അടിത്തട്ടിൽ മുതൽ കൈക്കൂലിയും ഗൂണ്ടാ പൊളിറ്റിക്കൽ നെക്സസിനും കോടികൾ കൊടുക്കേണ്ടി വരുന്ന അവർക്ക് കേരളത്തിൽ അതൊന്നുമില്ലാതെ വ്യവസായം ചെയ്യാൻ സാധിക്കുന്ന സാഹചര്യം വിവരിച്ചു. ചിലർ അവരുടെ കമ്പനികളുടെ ആസ്ഥാനം പോലും വരും വർഷങ്ങളിൽ കേരളത്തിലേക്ക് മാറ്റുമെന്ന് പറയുകയുണ്ടായി.
കേരളത്തിൽ സ്വന്തം സ്ഥലത്ത് ഒരു ബ്രൂവറി ബിസിനസ് തുടങ്ങാൻ മുന്നോട്ട് വന്ന സംരഭകനെ ഒരു മാസം മുന്നേ ലോകത്തില്ലാത്ത വിവാദങ്ങളുണ്ടാക്കി നാട്ടിൽ നിന്ന് ഓടിച്ച പ്രതിപക്ഷ നേതാവാണ് ഇപ്പോൾ കേരളത്തിൽ വ്യവസായ പുരോഗതി ഉണ്ടായില്ലെന്ന് ശശി തരൂരിന് മറുപടി പറയുന്നത് എന്നോർക്കണം. ആ സംരംഭകൻ പാലക്കാട് വിട്ട് കൊയംബത്തൂരിലേക്ക് മാറുകയാണെന്നാണ് ഒടുവിൽ കേട്ട വാർത്ത.
അടുത്ത ആഴ്ച്ചയും അതിനടുത്ത ആഴ്ച്ചയും പ്രധാനപ്പെട്ട രണ്ട് പരിപാടികളിൽ പങ്കാളിയാവുന്നുണ്ട്. ഒന്ന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും’, മറ്റൊന്ന് ‘Mawazo’ എന്ന പേരിൽ ഡി.വൈ.എഫ്.ഐ പ്രൊഫഷണൽ സബ്കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന യൂത്ത് സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലും. രണ്ടും ഗംഭീര പരിപാടികളാണ്.
ഫാക്ടറി സൈറണും പുകയും ബഹളവുമൊക്കെയായി സിനിമാ കാഴ്ചകളിൽ കേട്ടും കണ്ടും ശീലിച്ച വ്യവസായമെന്ന സങ്കല്പത്തെ കേരളത്തിന്റെ ഭൂപ്രകൃതിക്കും ഡെമോഗ്രഫിക്കും അനുയോജ്യമായ കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സുസ്ഥിരവും സമഗ്രവുമായ ഒരു പുതിയ മോഡൽ കൂടിയാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നത്. മവാസോയിൽ പറ്റാവുന്ന മനുഷ്യരോക്കെ പങ്കാളിയാവണം, ഈ മാസം 20- ആം തീയ്യതി വരെ രെജിസ്‌ട്രേഷൻ നീട്ടിയിട്ടുണ്ട്. സ്റ്റാർട്ട് അപ്പ് സ്വപ്‌നങ്ങളുള്ള ആർക്കും പങ്കെടുത്ത് തങ്ങളുടെ ആശയം അവിടെ പിച്ച് ചെയ്യാം. ഒരു യുവജന സംഘടന ഇന്നിന്റെ യുവതയുടെയും നാളെയുടെ യുവതയുടേയും ഭാവിക്കായി ചെയ്യുന്ന ഗംഭീര ചുവട് വെപ്പാണ്.
കേരളം മുന്നോട്ട് തന്നെയാണ്. നമ്മൾ പത്ത് വർഷം മുന്നേ ജീവിച്ച സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് ചെറുതല്ലാത്ത വിധം തന്നെ നമ്മൾ മുന്നേറിയിട്ടുണ്ട്. നമ്മൾക്ക് പ്രാപ്യമല്ലെന്ന് കരുതിയ പല കാര്യങ്ങളും നമ്മൾ കൈയ്യെത്തി പിടിച്ചിട്ടുണ്ട്, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ് ശീലിച്ച നമ്മളിൽ പലരും കൂടുതൽ കൂടുതൽ സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ അല്ല എന്ന് പറയുന്നവർ സ്വയം വഞ്ചിക്കുകയാണ്. തമിഴ് നാടിലൊക്കെ കാണുന്നത് പോലെ മറ്റു അഭിപ്രായ വ്യത്യാസങ്ങളൊക്കെ നിലനിർത്തി കൊണ്ട് തന്നെ കേരളം എന്ന ബ്രാന്റിനായി നമ്മൾ മലയാളികൾ ഒരുമിച്ച് നിന്നാൽ ഈ പുരോഗതിയുടെ വേഗം ഇരട്ടിയാവും.
മനോഹരമായ ട്രോപ്പിക്കൽ ഭൂപ്രകൃതികൊണ്ടും, സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും, ഉയർന്ന ഹെൽത് കെയർ സൗകര്യങ്ങളും, ശുചിത്വം, ക്രമസമാധാനം, സിവിക് സെൻസ് എന്നിങ്ങനെ പല മെഷേഴ്സിലും നമ്മൾ ഏറെ ഏറെ മുന്നിലാണ്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കാണുന്ന രീതിയിൽ അവികസിതമായി ദാരിദ്രത്തിൽ കഴിയുന്ന ഗ്രാമീണ ഭൂരിപക്ഷവും ഒന്നോ രണ്ടോ വലിയ മുൻനിര സിറ്റികളും എന്ന രീതി കേരളത്തിലില്ല. കേരളം മുഴുവനായും ഒരു വികസിത ടൌണാണ്. നാഷണൽ ഹൈവേ വികസനവും അതിനൊപ്പം അതിവേഗ റെയിൽവേ കണക്റ്റിവിറ്റി കൂടി സാധ്യമായാൽ കേരളത്തിന്റെ മുഖഛായ തന്നെ മാറും.
സമീപ ഭാവിയിൽ തന്നെ കേരളത്തെ ഒരു എജുക്കേഷൻ ഹബ്ബായും, സ്റ്റാർട് അപ്പ് ഹബ്ബായും, ടൂറിസം ഹബ്ബായും നമുക്ക് വികസിപ്പിക്കാൻ സാധിക്കും. കേരളത്തിൽ പഠിക്കാനും ജോലിയെടുക്കാനും വിനോദ സഞ്ചാരത്തിനായുമൊക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും യുവാക്കൾ വരികയും അവർ ഈ സംസ്ഥാനത്തിന്റെ നാവാകുകയും ചെയ്യണം.
അതിനുള്ള വിഷനോട് കൂടിയ പ്രവർത്തനങ്ങൾ സർക്കാരും പൊളിറ്റിക്കൽ ലീഡർഷിപ്പും ചെയ്യുന്നുണ്ട്. അവരോടുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ നമ്മുടെ മക്കളും കൊച്ചുമക്കളുമൊക്കെയായ വരും തലമുറ നമ്മളെക്കാൾ മെച്ചപ്പെട്ട സമൂഹത്തിൽ ജീവിക്കണമെന്ന തോന്നൽ കൂടി നമുക്കും ഉണ്ടായി വികസിത കേരളമെന്ന ആശയത്തിനായി ഒരുമിച്ചു നിൽക്കാം.