മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ, ഇന്ത്യയിൽ താമസിക്കുന്ന ഇറാനിയൻ നടിമാരായ മന്ദന കരിമിയും എൽനാസ് നൊറൗസിയും ആശങ്ക പങ്കുവെച്ചു. വീട്ടിൽ നിന്ന് അകലെയുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ചും ഇറാനിലെ നിലവിലുള്ള പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകൾ സംസാരിച്ചു.
ഒരു ദശാബ്ദത്തിലേറെ മുമ്പ് ഇന്ത്യയിലേക്ക് താമസം മാറി മോഡലിംഗ്, സിനിമ, റിയാലിറ്റി ടെലിവിഷൻ എന്നിവയിൽ ഒരു കരിയർ കെട്ടിപ്പടുത്ത മന്ദന കരിമി, ഇറാനിലെ സാഹചര്യം തന്നെ വൈകാരികമായി ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ബോളിവുഡ് ഹംഗാമ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ, ദൂരെ നിന്ന് സംഭവ വികാസങ്ങൾ വീക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കരിമി സൂചിപ്പിച്ചു.
‘രാജ്യം പ്രക്ഷുബ്ധതയിലൂടെ കടന്നുപോകുന്നത് കാണുന്നത് എളുപ്പമല്ല, പുറത്തു നിന്ന് നിങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നും,’ -അവർ പറഞ്ഞു.
ബിഗ് ബോസ് 9 (2015)ൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് കരിമി ഇന്ത്യയിൽ പ്രശസ്തയായത്. ക്യാ കൂൾ ഹേ ഹം 3, മേം ഔർ ചാൾസ് തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.
ഇറാനിലെ സ്ത്രീകളുടെ അവകാശ പ്രതിഷേധങ്ങൾക്ക് മുമ്പ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കരിമി, തൻ്റെ തുറന്ന രാഷ്ട്രീയ വീക്ഷണങ്ങളാണ് ഇന്ത്യയിലെ തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് പറഞ്ഞു.
“എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ അത് അനന്തര ഫലങ്ങൾ ഉണ്ടാക്കും,” -ബന്ധങ്ങളിലെ വഷളായ അവസ്ഥയെയും നഷ്‌ടപ്പെട്ട അവസരങ്ങളെയും പരാമർശിച്ചു കൊണ്ട് അവർ പറഞ്ഞു.
ഇതൊക്കെ ആണെങ്കിലും, ഇന്ത്യ തനിക്ക് ഒരു വേദിയും കരിയറും നൽകിയിട്ടുണ്ടെന്ന് അവർ സമ്മതിച്ചു.
‘ഇന്ത്യ ഇപ്പോൾ സ്വന്തം നാടായി തോന്നുന്നില്ല’
ഇന്ത്യ വിട്ടുപോകാൻ ഗൗരവമായി പദ്ധതിയിടുന്നുണ്ടോ എന്ന് എൻഡിടിവി ന്യൂസ് ടെലിവിഷൻ ചാനൽ ചോദിച്ചപ്പോൾ, കരിമി പറഞ്ഞു, “അതെ, സുരക്ഷാ കാരണങ്ങളാൽ ഞാൻ പോകുന്നുണ്ട്. ഞാൻ പുറത്തു പോകുന്നതുവരെ വിശദാംശങ്ങൾ പങ്കിടാൻ കഴിയില്ല.”
രാഷ്ട്രീയ കാഴ്‌ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഒരിക്കലും മടിക്കാത്ത നടി, അലി ഖമേനിയുടെ കീഴിലുള്ള ഇറാനിയൻ ഭരണകൂടത്തിന് എതിരായ വിമർശനങ്ങളിൽ സജീവമായിരുന്നു.
ഈ കാലയളവിൽ എന്തെങ്കിലും പിന്തുണ ലഭിച്ചോ എന്ന് എൻഡിടിവി ചോദിച്ചപ്പോൾ, മന്ദാനയുടെ ഉത്തരം വ്യക്തമായിരുന്നു. ‘ഇല്ല. ആരുമില്ല. സുഹൃത്തുക്കളിൽ നിന്നോ സർക്കാരിൽ നിന്നോ മാധ്യമങ്ങളിൽ നിന്നോ… അതുകൊണ്ടാണ് ഇവിടെ ഇപ്പോൾ വീട് പോലെ തോന്നുന്നില്ല. ഇതും ബുദ്ധിമുട്ടായിരുന്നു,’ -അവർ പറഞ്ഞു.
അതേസമയം, വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഒരു ദിവസം ഇറാനിലേക്ക് മടങ്ങാൻ കഴിയുമെന്ന് അവർ പറഞ്ഞു. ‘സുരക്ഷിതമാകുമ്പോഴും യഥാർത്ഥ മാറ്റമുണ്ടാകുമ്പോഴും ഞാൻ തിരികെ പോകാനാണ് ആഗ്രഹിക്കുന്നത്,’ -അവർ പറഞ്ഞു.
‘എനിക്ക് ഇറാനിൽ കാലുകുത്താൻ കഴിയില്ല’
യൂറോപ്പിൽ വളർന്നതിന് ശേഷം ഇന്ത്യൻ സിനിമകളിലും സ്ട്രീമിംഗ് പ്രോജക്ടുകളിലും പ്രത്യക്ഷപ്പെട്ട എൽനാസ് നൊറൗസി, പ്രതിസന്ധിയുടെ ആഘാതത്തെ കുറിച്ചും സംസാരിച്ചു.
ഇറാനിലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും സംഭവ വികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും നൊറൂസി പറഞ്ഞു.
ബോംബെ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ നൊറൗസി പറഞ്ഞു. “ഇന്ത്യയെപ്പോലെ, ഇറാനും എല്ലായ്‌പ്പോഴും വൈവിധ്യ പൂർണമായിരുന്നു. അത് ഒരിക്കലും ഒരു ഇസ്ലാമിക രാജ്യമായിരുന്നില്ല.”
എട്ട് വയസുള്ളപ്പോഴാണ് എൽനാസ് ഇറാനിൽ നിന്ന് ജർമ്മനിയിലേക്ക് താമസം മാറിയത്. പിന്നീട് അഭിനയ ജീവിതത്തിനായി മുംബൈയിലേക്ക് പോയി.
സേക്രഡ് ഗെയിംസ് (2018) എന്ന വെബ് സീരീസിലെ സോയ മിർസ എന്ന കഥാപാത്രത്തിലൂടെ ആണ് അവർ കൂടുതൽ അറിയപ്പെടുന്നത് .
മാതാപിതാക്കളെ ഒഴികെയുള്ള ബന്ധുക്കളെല്ലാം ഇറാനിലാണ് താമസിക്കുന്നത്. 2018 -ലാണ് അവർ അവസാനമായി ഇറാൻ സന്ദർശിച്ചത്.
‘എന്തെങ്കിലും സംഭവിക്കുമ്പോൾ, നിങ്ങൾ ആദ്യം ചിന്തിക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണോ എന്നാണ്,’ അവർ പറഞ്ഞു.
ഇറാൻ്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ നൊറൂസി നേരത്തെ വിമർശനം ഉന്നയിക്കുകയും കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കായുള്ള ആഹ്വാനങ്ങളെ പിന്തുണക്കുകയും ചെയ്‌തിട്ടുണ്ട്.
തൻ്റെ പൊതു നിലപാടിൻ്റെ വെളിച്ചത്തിൽ, ഇറാനിലേക്ക് മടങ്ങുക എന്നത് നിലവിൽ തനിക്ക് ഒരു ഓപ്ഷനല്ലെന്ന് അവർ പറഞ്ഞു.
‘എനിക്ക് ഇറാനിൽ കാലുകുത്താൻ കഴിയില്ല. അങ്ങനെ ചെയ്‌താൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതുന്നു,’ -അവർ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിസന്ധിയെ കുറിച്ചുള്ള വികാരങ്ങൾ
സംഘർഷം രൂക്ഷമാകുമ്പോൾ തങ്ങൾക്ക് അകലം അനുഭവപ്പെടുന്നതായും നിസഹായത അനുഭവപ്പെടുന്നതായും രണ്ട് നടിമാരും വിവരിച്ചു.
‘നിങ്ങൾ മറ്റെവിടെയെങ്കിലും ഒരു ജീവിതം കെട്ടിപ്പടുക്കുന്നു. പക്ഷേ, നിങ്ങളുടെ വേരുകൾ ഇപ്പോഴും അവിടെയാണ്,’ ഇന്ത്യയിലെ തൻ്റെ വർഷങ്ങളെ കുറിച്ച് ഓർത്തു കൊണ്ട് കരിമി പറഞ്ഞു.
നൊറൂസിയും സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചു, ‘നിങ്ങൾ എവിടെ ജോലി ചെയ്‌താലും, നിങ്ങളുടെ ഐഡന്റിറ്റി നിങ്ങളോടൊപ്പമുണ്ടാകും’ -എന്ന് കൂട്ടിച്ചേർത്തു.
വർദ്ധിച്ചു വരുന്ന മരണങ്ങൾക്കും പ്രാദേശിക അസ്ഥിരതക്കും കാരണമായ തുടർച്ചയായ സംഘർഷം ലോകമെമ്പാടുമുള്ള ഇറാനിയൻ പ്രവാസികളിൽ ഉത്കണ്ഠക്കും കാരണമായിട്ടുണ്ട്.
കരിമിക്കും നൊറൗസിക്കും ഈ പ്രതിസന്ധി ഒരു അന്താരാഷ്ട്ര തലക്കെട്ട് മാത്രമല്ല, കുടുംബ ബന്ധങ്ങളെയും ഭാവി പദ്ധതികളെയും ബാധിക്കുന്ന ഒരു വ്യക്തിപരമായ ആശങ്കയാണ്.























