വിശാഖപട്ടണത്ത് നിന്നും ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് 3,500 കിലോമീറ്റർ ദൂരത്തിൽ ലക്ഷ്യം കാണുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ നടത്തി. സോളിഡ് ഫ്യുവൽഡ് കെ-4 മിസൈലാണ് പരീക്ഷിച്ചത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരീക്ഷണത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും മുൻപ് നൽകിയിരുന്നില്ല. പരീക്ഷണം വിജയകരമായിരുന്നോ എന്നതിനെക്കുറിച്ചും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല. ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഗാത് അന്തർവാഹിനി കമ്മീഷൻ ചെയ്തത്.
ഐഎൻഎസ് അരിഹന്തിനുശേഷം രാജ്യത്തിന്റെ ആണവായുധ ശേഷിയുള്ള രണ്ടാമത്തെ മുങ്ങിക്കപ്പൽ കൂടിയാണിത്. സാങ്കേതികമായി ഏറെ മുന്നിലെത്തിയ ഈ അന്തർവാഹിനി കെ-4 മിസൈലുകൾ വഹിക്കാനും ശേഷിയുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ ത്രിവിധ ആണവ ആക്രമണ ശേഷി (Triad) കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ പരീക്ഷണം നിർണായകമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അടുത്ത വർഷം ഐഎൻഎസ് അരിധമാൻ എന്നു പേരിട്ടിട്ടുള്ള അന്തർവാഹിനി കൂടി കമ്മീഷൻ ചെയ്യുമ്പോൾ രാജ്യത്തിന്റെ സൈനിക ശക്തി കൂടുമെന്നാണ് പ്രതീക്ഷ.
ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പലുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയോടൊപ്പം റഷ്യ, അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഇസ്രയേൽ, നോർത്ത് കൊറിയ എന്നിവരും ഉൾപ്പെടുന്നു.























