യുദ്ധഭൂമികളിൽ ഇന്ന് പീരങ്കികളേക്കാൾ ശബ്ദമുണ്ടാക്കുന്നത് മിസൈലുകളുടെ ഗർജ്ജനമാണ്. അതിർത്തികൾ ഭേദിച്ച് ശത്രുവിന്റെ ഹൃദയഭാഗത്തേക്ക് മിസൈലുകൾ പായുമ്പോൾ, ഇന്ത്യയും അതിന്റെ പ്രതിരോധ കവചം കൂടുതൽ കരുത്തുറ്റതാക്കാൻ ഒരുങ്ങുകയാണ്. അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഒരു പ്രത്യേക ‘റോക്കറ്റ്-മിസൈൽ സേന’ (Rocket-missile force) രൂപീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആധുനിക യുദ്ധതന്ത്രങ്ങളിലെ വലിയൊരു ചുവടുവെപ്പാണ്.
ഭീഷണികൾക്ക് മറുപടിയായി ഒരു പുതിയ സേന
ചൈനയുടെ ‘പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സും’ (PLARF), അതിനെ മാതൃകയാക്കി പാകിസ്താൻ രൂപീകരിച്ച ‘ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡും’ (ARFC) ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ആധുനിക യുദ്ധമുഖത്ത് റോക്കറ്റുകൾക്കും മിസൈലുകൾക്കുമുള്ള പ്രാധാന്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സേന രാജ്യത്തിന്റെ അനിവാര്യതയാണെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ആർമി ഡേയിൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ-ഇറാൻ, യുക്രൈൻ-റഷ്യ യുദ്ധങ്ങളിൽ നാം കണ്ടതുപോലെ, മിസൈലുകളും ഡ്രോണുകളും ഉൾപ്പെടുന്ന ഹൈബ്രിഡ് യുദ്ധമുറകളാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ മിസൈലുകൾ പാകിസ്താനിൽ കാര്യമായ നാശം വിതച്ചിരുന്നു.
ഇന്ത്യയുടെ ആയുധപ്പുരയിലെ കരുത്തർ
മിസൈലുകളും റോക്കറ്റുകളും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നതിനാൽ ഇവയെ ഒരൊറ്റ കമാൻഡിന് കീഴിൽ കൊണ്ടുവരുന്നത് ഏകോപനം എളുപ്പമാക്കുമെന്നാണ് കരുതുന്നത്. അഗ്‌നി, ബ്രഹ്‌മോസ്, പൃഥ്വി, പ്രളയ് തുടങ്ങിയ അത്യാധുനിക മിസൈലുകൾ ഇതിനകം ഇന്ത്യയുടെ പക്കലുണ്ട്. പരമ്പരാഗത ആയുധങ്ങൾക്കൊപ്പം ആണവ പോർമുനകൾ വഹിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. കൂടാതെ, സൂപ്പർസോണിക്, ഹൈപ്പർ സോണിക് മിസൈലുകൾ ഇന്ത്യ കൂടുതലായി വികസിപ്പിച്ചു വരികയാണ്. അടുത്തിടെ പരീക്ഷിച്ച 120 കിലോമീറ്റർ ദൂരപരിധിയുള്ള പിനാക ഗൈഡഡ് റോക്കറ്റ് ഈ വിഭാഗത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്. നിലവിൽ 180-ലധികം ആണവ പോർമുനകൾ ഇന്ത്യയുടെ പക്കലുണ്ട്.
ഇറാൻ മോഡലും ഭൂഗർഭ സുരക്ഷയും
ഇറാനിലെ മിസൈൽ സേനയെപ്പോലെ ശക്തമായൊരു സംവിധാനം വികസിപ്പിക്കുകയാകും ഇന്ത്യയുടെ ലക്ഷ്യം. ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധം ഭൂഗർഭ തുരങ്കങ്ങളിൽ മിസൈലുകൾ സൂക്ഷിക്കുന്ന രീതിയാണ് ഇറാൻ പിന്തുടരുന്നത്. ആണവ പ്രത്യാക്രമണങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനും ദീർഘദൂര ആക്രമണ ശേഷി വർധിപ്പിക്കുന്നതിനും ഒരു പ്രത്യേക മിസൈൽ സേന അത്യാവശ്യമാണ്. മിസൈലുകളുടെ ഗുണനിലവാരത്തിലും കൃത്യതയിലും പാകിസ്താനേക്കാൾ ഏറെ മുന്നിലാണെങ്കിലും, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ദീർഘദൂര ആക്രമണ ശേഷി ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്.























