യുദ്ധത്തെയും പട്ടിണിയെയും കുറിച്ചുള്ള വാർത്തകൾ സ്ഥിതി വിവരക്കണക്കുകളിൽ നിന്ന് മറയുന്ന ഒരു ലോകത്ത്, നിരപരാധികൾ ദിവസവും മരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്രയധികം വെറുപ്പും ക്രൂരതയും ഉള്ളതെന്ന് പലപ്പോഴും ചിന്തിക്കാൻ നിർബന്ധിതരാകുന്നു.
അവരിൽ പലരും ജീവിതത്തിൻ്റെ ഫലം പോലും അനുഭവിക്കാത്ത കുട്ടികളാണ്. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് നമ്മൾ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.
ഗാസയിലെ യുദ്ധത്തിൽ മിസൈൽ ആക്രമണങ്ങൾ, ബോംബാക്രമണങ്ങൾ, വ്യവസ്ഥാപിതമായ പട്ടിണി എന്നിവ കാരണം 18,430-ലധികം കുട്ടികൾ മരിച്ചു. ഗാസയിൽ 62,895 പലസ്‌തീനികൾ കൊല്ലപ്പെട്ടതായും 158,927 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അനുദിനം വർദ്ധിച്ചു വരുന്ന ഈ കണക്കുകൾ നമ്മെ വേട്ടയാടുമ്പോൾ ചില ശബ്‌ദങ്ങൾ യുദ്ധത്തിൻ്റെ ഉപയോഗ ശൂന്യതയെ ഓർമ്മിപ്പിക്കുന്നു.
നിസ്സഹായരായ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതും, ബാക്കിയുള്ളവരെ പട്ടിണി കൊല്ലുന്നതും കണ്ട ഗാസയിൽ ഇപ്പോൾ എന്താണ് കാണുന്നത്?
പൂർണമായും മനുഷ്യ നിർമ്മിതവും തടയാവുന്നതുമായ ഒരു ദുരന്തമാണ് കാണുന്നത്. ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും പത്ത് ലക്ഷം കുട്ടികൾ ഉൾപ്പെടെ 2.2 ദശലക്ഷത്തിലധികം പലസ്‌തീൻ ജനത ജീവൻ നിലനിർത്താൻ പാടുപെടുകയും ചെയ്‌തു.
മാനുഷിക പ്രവർത്തകരെ ലക്ഷ്യം വച്ചും കൊലപ്പെടുത്തിയും ക്ഷാമവും പട്ടിണിയും പടരുകയാണ്. ഗാസയിലേക്ക് കടക്കാൻ അനുവാദമില്ലാത്തതിനാൽ, ഭക്ഷണവുമായി നൂറുകണക്കിന് ട്രക്കുകൾ ഗാസക്ക് പുറത്ത് കാത്തു നിൽക്കുന്നത് നമ്മൾ കണ്ടു.
സഹായം തടഞ്ഞു കൊണ്ട് ഇസ്രായേൽ പട്ടിണിയെ ആയുധമാക്കുകയാണ്. ജീവൻ രക്ഷിക്കുന്ന ഭക്ഷണത്തിനും മരുന്നുകൾക്കും തടസം സൃഷ്‌ടിക്കുന്നത് കുടുംബങ്ങളെയും കുട്ടികളെയും വേദനാജനകമായും അനാവശ്യമായും മരിക്കുന്നതിലേക്ക് നയിക്കും.
ഗാസയിലെ ക്ഷാമം സഹായ വിതരണത്തിൻ്റെയോ പരാജയമല്ല. ക്രൂരമായ യുദ്ധം മൂലമുണ്ടാകുന്ന മനഃപൂർവമായ പട്ടിണിയാണ് ഇതിന് കാരണം. യുദ്ധ മേഖലയിൽ മരിക്കുന്ന ഏതൊരു കുട്ടിയും മനുഷ്യ രാശിക്കെതിരായ അവിശ്വാസ വോട്ടാണ്.
ഒരു കുട്ടിയുടെ കണ്ണിലൂടെ ഏതൊരു സംഘർഷത്തെയും കാണുമ്പോൾ നിങ്ങളുടെ മുൻഗണനകൾ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഏതൊരു മാനുഷിക പ്രതിസന്ധിയിലും കുട്ടികൾക്ക് ആയിരിക്കണം എപ്പോഴും പ്രഥമ പരിഗണന.
വൈകല്യമുള്ള കുട്ടികളോ തുടർച്ചയായ ആഘാതം അനുഭവിക്കുന്നവരോ ആയിരിക്കണം പട്ടികയിൽ മുന്നിൽ.
ജൂലൈയിൽ കാൻബറയിൽ 24 മണിക്കൂർ ജാഗ്രതാ പരിപാടി നടന്നു, അതിൽ നിരവധി ദുരിതാശ്വാസ പ്രവർത്തകരും മനുഷ്യാവകാശ വക്താക്കളും പങ്കെടുത്തു. ചില ഓസ്‌ട്രേലിയൻ എംപിമാരും ചേർന്നു.
വളരെ തണുപ്പുള്ള ഒരു ഉച്ചതിരിഞ്ഞ സമയമായിരുന്നു അത്, മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ 17,000 കുട്ടികളുടെ പേരുകൾ വായിക്കാൻ അവർ അവിടെ നിന്നു. അവരിൽ ചിലർക്ക് ഒരു വയസ് പോലും പ്രായമില്ല.
അവർ എന്ത് കുറ്റകൃത്യങ്ങളാണ് ചെയ്‌തത്? ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കുട്ടികൾക്ക് എതിരെ ബോധപൂർവ്വം നടപ്പിലാക്കിയ യുദ്ധമാണിത്.
അവർ പട്ടിണിയിലാണ്. ഒരു കുട്ടിക്ക് മൂന്ന് ഘട്ടങ്ങളിലായാണ് വിശപ്പ് അനുഭവപ്പെടുന്നത്. ആദ്യത്തേത്, ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നതിനാൽ അവർ ഭക്ഷണം ഒഴിവാക്കുമ്പോൾ.
രണ്ടാമത്തേത് ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുമ്പോഴാണ്. അവസാന ഘട്ടത്തിൽ, സംഭരിച്ചിരിക്കുന്ന എല്ലാ കൊഴുപ്പുകളും തീർന്നു പോകുമ്പോൾ അത് മാരകമായി മാറുന്നു. ശരീരം ഊർജ്ജത്തിനായി അസ്ഥികളിലേക്കും പേശികളിലേക്കും മാറുകയും, ഒരു കുട്ടിക്ക് നടക്കാനും സംസാരിക്കാനും ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
ക്രമേണ, അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾ ദുർബലമാകുന്നു. അവരുടെ അവയവങ്ങൾ മന്ദഗതിയിലാവുകയും പതുക്കെ നിലക്കുകയും ചെയ്യും. മരിക്കാനുള്ള വേദനാജനകമായ ഒരു മാർഗമാണിത്.
ക്രെഡിറ്റ്: പ്ലാൻ ഇൻ്റെർനാഷണൽ ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഡയറക്ടർ ഡോ. ഉണ്ണികൃഷ്‌ണൻ























