| ശ്രീകാന്ത് പികെ
അതൊരു ഇലക്ഷൻ കാലമായിരുന്നു. ആർ.എസ്.പി എന്ന പാർടി അന്ന് ഇടത് മുന്നണിയിലും. സോളാർ വിവാദത്തിന്റെ ചൂട് കുറഞ്ഞു തുടങ്ങി വന്നതേ ഉണ്ടായിരുന്നുള്ളൂ. കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്തിൽ പത്തെണ്ണം വച്ച് മാത്രം കാണുന്ന ആർ.എസ്.പിക്ക് ഇടത് മുന്നണി കൊടുക്കുന്ന നിയമ സഭാ സീറ്റുകൾ തന്നെ ആ പാർടിയുടെ ശക്തിയനുസരിച്ച് അധികമായി നിൽക്കുന്ന സമയം. അങ്ങനെയിരിക്കുമ്പോൾ പ്രേമചന്ദ്രനും ആർ.എസ്.പിക്കും നാല് നിയമ സഭാ മണ്ഡലങ്ങൾ ഉൾകൊള്ളുന്ന കൊല്ലം ലോകസഭാ മണ്ഡലം കൂടി വേണമെന്ന് പൂതി തോന്നി. നീയൊക്കെ എന്ത് പ്രാന്താണ്ടാ പറയുന്നേ എന്ന് സ്വാഭാവികമായും മുന്നണിയെ നയിക്കുന്ന സി.പി.ഐ.(എം) ചോദിച്ച് കാണണം.
ആ കൊല്ലം ലോകസഭാ സീറ്റിന്റെ പേരിൽ അങ്ങനെ ആർ.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറി. സോളാർ വിവാദ കാലത്ത് ചാനൽ ചർച്ചകളിൽ ഇടത് മുന്നണിക്ക് വേണ്ടി വക്താവായി പങ്കെടുത്ത് ഉമ്മൻ ചാണ്ടിക്കെതിരെ ലോ പോയിന്റുകൾ പറഞ്ഞ് കത്തി കൊണ്ടിരുന്ന എൻ.കെ പ്രേമചന്ദ്രൻ പിറ്റേ ദിവസം ഉമ്മൻചാണ്ടിയെ കെട്ടി പിടിച്ച് പിണറായി വിജയനേയും സി.പി.ഐ.എമ്മിനെയും തെറി പറയാൻ തുടങ്ങി. പല ആർ.എസ്.പിക്കാർ തന്നെ പ്രേമചന്ദ്രനോട് താനെന്ത് നാറിയാണെടോ എന്ന് ചോദിച്ച് പാർടി പിളർത്തി ഇടത് മുന്നണിയിൽ തന്നെ തുടർന്നു.
ആ തെരഞ്ഞെടുപ്പ് കാലത്തെ ഇലക്ഷൻ പ്രചരണത്തിൽ പ്രസംഗ മദ്ധ്യേ പിണറായി വിജയൻ ഇങ്ങനെ പ്രസംഗിച്ചു ‘ ഞാനങ്ങനെ വ്യക്തിപരമായി ആളുകളെ കുറിച്ച് ഒന്നും പറയാറില്ല, പക്ഷേ പരനാറിയായാൽ പിന്നെ എങ്ങനെ പറയാതിരിക്കും.’ പിണറായി വിജയന്റെ ആ ‘പരനാറി’ പ്രയോഗം കേരളത്തിൽ വൻ വിവാദമായി. പ്രേമചന്ദ്രൻ കള്ള കണ്ണീർ കണ്ട് മുതല പോലും അന്തം വിട്ടു. കേരളത്തിലെ സാംസ്‌കാരിക – സാഹിത്യ ലോകം ഞെട്ടിത്തരിച്ചു, ചിലർ കുണ്ഠിതപ്പെട്ടു. ചില സാഹിത്യ വല്യപ്പന്മാർ പരനാറിയല്ല പിണനാറിയാണെന്ന് തിരുത്തി പറഞ്ഞ് പ്രേമചന്ദ്രന് മുത്തം കൊടുത്തു. ആർ.എസ്.പി പിന്നീട് ഇക്കാലം വരെ നിയമ സഭ കണ്ടില്ലെങ്കിലും പാർടി പഞ്ചായത്തുകൾ പോലും ഭരിക്കുന്നില്ലെങ്കിലും പ്രേമചന്ദ്രൻ ജയിച്ചു ലോകസഭ കണ്ടു.
ആ പ്രേമചന്ദ്രൻ എന്തായി തീർന്നു എന്ന് ശബരിമല കലാപ കാലത്തും ഒടുവിൽ ബജറ്റ് സമയത്തുമൊക്കെ ജനങ്ങൾ കണ്ടു. ഇപ്പോൾ ഇതൊരു ഇലക്ഷൻ കാലമൊന്നുമല്ല. നാട്ടിൽ വിശേഷിച്ചു രാഷ്ട്രീയ കോളിളക്കമൊന്നും നടക്കുന്നില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് ഒപ്പിക്കാൻ വേണ്ടിയോ എന്തോ ഷോക്കേറ്റ പോലെ കോൺഗ്രസ് നേതാക്കൾ നിയമ സഭയ്ക്കകത്തും പുറത്തും എന്തൊക്കെയോ കാണിച്ച് കൂട്ടുന്നുണ്ട്. അതിനിടക്ക് വലതു മുന്നണിയിൽ പൂർണ്ണ വളർച്ച പ്രാപിച്ച വടകരയിലെ യഥാർത്ഥ കമ്യൂണിസ്റ്റ് വരെ കോൺഗ്രസ് ജീനിനെ സർവ്വാത്മനാ ഉള്ളിലെടുത്ത വേലകൾ വരെ കാണിച്ചു.
അതിനിടക്കാണ് കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ചീഫ് കെ. സുധാകരൻ സംസ്ഥാന മുഖ്യമന്ത്രിയായ പിണറായി വിജയനെ ‘ചെറ്റ’ എന്ന് വിളിച്ചത്. ആരും അറിഞ്ഞിട്ടില്ല, ഒരു മാദ്ധ്യമം പോലും ഞെട്ടിയില്ല. സാംസ്‌കാരിക – സാഹിത്യ ലോകം ഫ്രഞ്ച് ലിറ്ററേച്ചറിനെ കുറിച്ചുള്ള അഗാധമായ ചർച്ചയിലേക്ക് പൂണ്ടു. ചെഗുവേര ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കിയ ഏതേലും ഫെയ്ക് ഐഡി ചെറ്റ എന്ന് എവിടേലും കോമന്റ് ഇട്ടാൽ, അത് പോലും സ്ക്രീൻ ഷോട്ട് എടുത്ത് കൊണ്ട് ഇടത് പക്ഷത്തിന്റെ കീഴാള വിരുദ്ധതയെ കുറിച്ച് ചെറ്റ വിളിയിലെ ജാതീയതയെ കുറിച്ച് കാണ്ഡം കാണ്ഡം എഴുതി തള്ളുന്ന പോമോ പൊളിറ്റിക്കൽ കരക്റ്റ്നെസ് മൊത്തക്കച്ചവടക്കാർക്കൊന്നും മിണ്ടാട്ടമേയില്ല.
നായരായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിക്കുമ്പോൾ ഞെട്ടിത്തരിച്ച കേരളം തീയ്യനായ പിണറായി വിജയനെ ചെറ്റ എന്ന് വിളിച്ചപ്പോൾ പ്രതികരിക്കാത്തതെന്തേ എന്ന് ചോദിച്ചു കൊണ്ട് ഒറ്റ സെമിനാർ ഹാൾ ചിന്തകരേയും കാണുന്നില്ല. അവരൊക്കെ ഏതേലും കപിക്കാട്ടിൽ ഒളിച്ചു കാണും.
പിണറായി വിജയൻ കമ്യൂണിസ്റ്റാണ്, സി.പി.ഐ.(എം) നേതാവാണ്. അയാൾക്കെതിരെയുള്ള ചോവ കൂ* മോൻ മുതൽ ചെറ്റ വിളി വരെ സംഗീതം പോലെ ആസ്വദിക്കപ്പെടും. വിളിച്ചത് കെ.സുധാകാരനാണ്, കോൺഗ്രസ് നേതാവാണ്, അയാൾക്കും ആ പാർടിക്കും ഈ സോ കോൾഡ് സാംസ്‌കാരിക സമൂഹം എന്തും അനുവദിച്ച് കൊടുത്തിട്ടുള്ളതുമാണ്.